Saturday, October 22, 2022

ഇന്ത്യാ വിഭജനം

ബ്രിട്ടീഷുകാരും കോണ്‍ഗ്രസും മുസ്‌ലിംലീഗും ചേര്‍ന്ന കസേര കളിയുടെ പരണതി ഫലമായിരുന്നു ഈ രാജ്യത്തിന്റെ വിഭജനം. മതത്തെയും ദേശീയതയെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരനെ കൊണ്ട് തന്നെ വിഭജനം സാധ്യമാക്കി. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ ആഴത്തിലുള്ള മുറിവുകളില്‍ നിന്നൊഴുകിയ ചോര ഇന്നും നിലച്ചിട്ടില്ല. പത്ത് ദശലക്ഷം ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രയാണം ചെയ്തു. പത്ത് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. വിഭജനത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യ യുദ്ധങ്ങള്‍, നിരന്തര വര്‍ഗീയകലാപങ്ങള്‍, അതിര്‍ത്തിതര്‍ക്കങ്ങള്‍, കശ്മീര്‍ പ്രശ്‌നം, നുഴഞ്ഞുകയറ്റം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുമായി ഇന്ത്യയും പാകിസ്ഥാനും ഇന്നും തമ്മിലടിക്കുകയാണ്. യോങ്ങ്തന്‍, ജ്ഞാനേഷ് എന്നിവരെഴുതിയ ആഫ്ടര്‍മാത് ഓഫ് പാര്‍ടീഷന്‍, കുഷ്‌വന്തിന്റെ ട്രെയിന്‍ റ്റു പാകിസ്താന്‍ എന്നീ കൃതികളും ഏറ്റവും ഒടുവില്‍ നിസിദ് ഹജറിയുടെ മിഡ്‌നൈറ്റ് ഫറീസും വിഭജനത്തിന്റെ ദുരന്തഫലങ്ങളെ നന്നായി വരച്ചു കാട്ടുന്നു. വിഭജനമെന്ന പൈശാചികത ലോകാവസാനം വരെ ഇരുരാജ്യങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് ഹജറി പറയുന്നത്. ബ്രിട്ടീഷുകാരുടെ തണലില്‍ വളര്‍ന്ന രാഷ്ട്രീയ ശക്തികളും ദേശീയപാര്‍ട്ടികളും ചേര്‍ന്നുള്ള അധികാരത്തിനുള്ള വീതംവെപ്പില്‍ വിളമ്പിയത് മനുഷ്യന്റെ പച്ച മാംസവും ചോരയുമായിരുന്നു. ഇങ്ങനെയൊരു സ്വാതന്ത്ര്യം നമുക്കെന്തിനായിരുന്നു? ‘ജാതി മതാന്ധര്‍ തമ്മിലന്തപ്പെടും തനയെന്തിനഹോ സ്വരാജ്യം?’ എന്ന് കവി ചോദിച്ചത് വെറുതെയല്ല. സ്വന്തം മക്കളുടെ കബന്ധങ്ങളില്‍ ചവിട്ടി സിന്ദാബാദ് വിളിക്കുന്നത് എങ്ങനെ സ്വാതന്ത്ര്യമാവും? ആര്‍ക്കായിരുന്നു ഇത്ര ധൃതി? ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനല്ല നമ്മുടെ നേതാക്കള്‍ ശ്രമിച്ചത്. പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങള്‍ ജനിച്ചിട്ടെന്തുണ്ടായി? അവസാനിക്കാത്ത അക്രമങ്ങള്‍. ആയുധ പന്തയങ്ങള്‍. ആഭ്യന്തരപ്പോരുകള്‍. രാജ്യം വെട്ടിമുറിച്ചപ്പോള്‍ ബന്ധങ്ങളും വെട്ടി മാറ്റപ്പെട്ടു. ഇന്നലെ വരെ ഒന്നായി കഴിഞ്ഞവര്‍ പരസ്പരം ശത്രുവായി. ഇപ്പോഴും ചോരയൊഴുകുന്ന ഹൃദയവ്രണങ്ങളെ ആരു ഭേദമാക്കും? ഈ പൈശാചികതക്ക് വികസനത്തിന്റെ മൂടുപടമിട്ടത് കൊണ്ടെന്ത് കാര്യം? നമുക്ക് സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ മുന്നിലെത്തിയിട്ടും നമുക്ക് ഓടിയെത്താന്‍ കഴിയാത്തത് വിഭജനദുരന്തം സൃഷ്ടിച്ച മുടന്തു കൊണ്ട് തന്നെയാണ്.
പല്ലിളിക്കുന്ന വസ്തുതകള്‍
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ കാര്യകാരണങ്ങളെ വിശകലനം ചെയ്യുന്നത് നല്ലതാണ്. പലപ്പോഴും വസ്തുതകളുടെ അഭാവത്തിലാണ് വിഭജനചരിത്രം രചിച്ചിരിക്കുന്നത്. പാകിസ്ഥാനികള്‍ കോണ്‍ഗ്രസിനെയും ഇന്ത്യക്കാര്‍ മുസ്‌ലിംലീഗിനെയും കുറ്റപ്പെടുത്തുമ്പോഴും വസ്തുതകള്‍ അവര്‍ക്ക് നേരെ പല്ലിളിക്കുകയാണ്. മന്ത് സ്വന്തം കാലിലുമുണ്ടെന്ന് ഇവര്‍ അംഗീകരിക്കുന്നുമില്ല. ഒന്നാം സ്വാതന്ത്ര്യസമര നാളുകളില്‍ ഹിന്ദുവും മുസ്‌ലിമും ഒന്നിച്ച് ഹിന്ദു മുസല്‍മാന്‍ കീ ജയ് വിളിക്കുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യമുണ്ടായിരുന്നു. ആ വിളിക്ക് സ്വാതന്ത്ര്യസമരത്തിലോ സ്വതന്ത്ര ഇന്ത്യയിലോ ഓജസുണ്ടായില്ല. രണ്ടു മതങ്ങള്‍ തമ്മില്‍ പരസ്പരം കടിച്ചു കീറുമ്പോള്‍ അതിനെ ഭേദിക്കാന്‍ മാത്രം ശക്തി ആ ജയ്‌വിളികള്‍ക്കുണ്ടായില്ല. മഹാത്മാഗാന്ധിയുടെ അഹിംസയും സത്യവുമൊക്കെ നിഷ്പ്രഭമാവുകയായിരുന്നു. മത നേതാക്കള്‍ പക്ഷം ചേര്‍ന്ന് കലാപം ശക്തിപ്പെടുത്തുമ്പോള്‍ ആത്മീയ സന്ദേശങ്ങളും സഹിഷ്ണുതയും പമ്പ കടന്നു. രാഷ്ട്രപിതാവിന്റെ കരള്‍ സ്വരാജ്യക്കാര്‍ തന്നെ മാന്തിപ്പറിച്ചു. ഇന്നും പരസ്പര വിശ്വാസം നഷ്ടപ്പെട്ടാണ് രാജ്യമെങ്ങും ഇരു സമുദായങ്ങളും കഴിയുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങള്‍ ഈ ശത്രുത ഊതി വീര്‍പ്പിക്കുകയാണ്.

ജസ്വന്തിന്റെ പുസ്തകത്തില്‍ ജിന്നയെപറ്റി നല്ലത് പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് മുമ്പും ജിന്നയുടെ പാടവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവിനെ കുറിച്ച് നല്ലത് പറയരുതെന്നത് നാട്ടുനടപ്പാണ്. കാരണം അദ്ദേഹം നമുക്ക് ശത്രുവാണ്. അതങ്ങനെ തന്നെയാവട്ടെ. പക്ഷേ ഇന്ത്യ വെട്ടിമുറിച്ചത് ജിന്ന മാത്രമാണെന്ന് പറയുന്നത് നീതിയാവില്ല. ബ്രിട്ടീഷുകാര്‍ക്കും കോണ്‍ഗ്രസിനും ക്ലീന്‍ ചിറ്റ് നല്കുന്നത് ദേശീയതക്ക് അനുഗുണമായേക്കാം. പക്ഷേ വസ്തുതകളെ നമുക്ക് ഏറെക്കാലം പൂഴ്ത്തിവെക്കനാവില്ല. ജിന്നയേക്കാള്‍ നല്ലവരാണോ ഇവരൊക്കെ എന്ന ചോദ്യവും ബാക്കി. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം ഇന്ത്യയുടെ മോചനമായിരുന്നോ? അതോ, മോചിക്കപ്പെടുന്ന ഇന്ത്യയില്‍ ആരാവും അധിപന്‍മാര്‍ എന്ന കാര്യത്തിലാണോ? ജിന്നയെ പാകിസ്ഥാന്‍ നല്‍കി പുകച്ചു ചാടിക്കുന്നതിലെ ഔചിത്യമെന്തായിരുന്നു? പാകിസ്ഥാന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മഹാത്മാഗാന്ധി ഉപവാസമിരിക്കേണ്ടി വന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് സ്വാതന്ത്ര്യസമര നാളുകളില്‍ മഹാത്മാഗാന്ധിയെ അവഗണിച്ചു? താന്‍ ഹിമാലയത്തിലേക്ക് റിട്ടയര്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നത് എന്ന് ഗാന്ധിജി തന്നെ പറഞ്ഞില്ലേ? രോഗിയായ ജിന്ന തന്റെ മരണത്തിന് മുമ്പ് തന്നെ ഒരു രാജ്യാധിപനാവണമെന്ന് മോഹിച്ചിരുന്നു എന്നും അത് ലഭിക്കാനാണ് പാകിസ്ഥാന്റെ കാര്യത്തില്‍ അദ്ദേഹം അവസാനകാലം അത്രക്ക് വാശി പിടിച്ചതെന്നും പറയുന്നു. ഇപ്പറഞ്ഞതിലും കാര്യമുണ്ടാവാം. വിഭജനത്തില്‍ മതത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ല. അധികാര മോഹികളായ മധ്യവര്‍ഗം മതത്തെ കൂട്ടുപിടിച്ച് രാജ്യത്തെ വെട്ടിമുറിക്കുകയായിരുന്നു. രണ്ട് രാജ്യങ്ങളെ തമ്മില്‍ നിത്യശത്രുതയിലാക്കി ഉപഭൂഖണ്ഡത്തിന്റെ പുരോഗതി തടസപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍വേന്ത്യാ ലീഗിനോ കോണ്‍ഗ്രസിനോ കൈ കഴുകാനാവില്ല.

വിഭജന കാരണം
മുസ്‌ലിം സമൂഹത്തോടും മുസ്‌ലിം മധ്യവര്‍ഗത്തോടും കോണ്‍ഗ്രസ് കാണിച്ച ചിറ്റമ്മ നയവും കോണ്‍ഗ്രസിന്റെ പ്രവിശ്യ ഭരണത്തില്‍ മുസ്‌ലിംകളെ അവഗണിച്ചതുമായിരുന്നു മുസ്‌ലിംലീഗ് പാകിസ്ഥാന്‍ പ്രക്ഷോഭം ഏറ്റെടുക്കാനുണ്ടായ കാരണം. അല്ലാതെ, പാകിസ്ഥാന്‍ എന്ന ആശയം മുസ്‌ലിംലീഗിന്റേതായിരുന്നില്ല. കേംബ്രിഡ്ജില്‍ പഠിക്കുന്ന റഹ്മത് അലി എന്ന വിദ്യാര്‍ഥിയാണ് ഈ പദ്ധതി രാഷ്ട്രത്തിന്റെ മുന്നില്‍വച്ചത്. അദ്ദേഹം കോണ്‍ഗ്രസിനെയും ലീഗിനെയും ഒരു പോലെ വെറുത്തയാളാണ്. റഹ്മത് അലി പറഞ്ഞപ്രകാരം തികച്ചും ഭിന്നമായ രണ്ട് രാജ്യങ്ങളുണ്ടാക്കുന്നതിനോട് കോണ്‍ഗ്രസോ മുസ്‌ലിംലീഗോ യോജിച്ചില്ല. പ്രശ്‌നം സങ്കീര്‍ണമായപ്പോള്‍ അല്ലാമാ ഇഖ്ബാല്‍ ഒരു പുതിയ ഫോര്‍മുലയുമായി വന്നു. ഇന്ത്യക്കകത്ത് തന്നെ ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും മുസ്‌ലിം ഭൂ രിപക്ഷ സ്‌റ്റേറ്റുകളുമുണ്ടാക്കി ഇരു ഗ്രൂപ്പുകളും ഫെഡറല്‍ സര്‍ക്കാരിന് കീഴിലാവുക. ഇതേ ഫോര്‍മുലയാണ് അംബേദ്കറും മുന്നോട്ടു വച്ചത്. ഇത് മുസ്‌ലിംലീഗിനോ കോണ്‍ഗ്രസിനോ സ്വീകാര്യമായില്ല. ഒരു കവിയുടെ സ്വപ്‌നം എന്ന് പറഞ്ഞ് ജിന്ന അതിനെ തള്ളി. ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും മാറി മാറി ചര്‍ച്ചക്ക് വിളിച്ച് രംഗം കൂടുതല്‍ വഷളാക്കി. അതോടെ മുസ്‌ലിംലീഗ് ലാഹോര്‍ പ്രമേയത്തിലൂടെ ഇഖ്ബാലിന്റെ ഫോര്‍മുലക്ക് വേണ്ടി മുന്നോട്ടുവന്നു. ഇന്ത്യക്കകത്ത് തന്നെ മുസ്‌ലിം ഭൂരിപക്ഷ സ്‌റ്റേറ്റുകളും ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും നിര്‍മിച്ച് ഫെഡറല്‍ സംവിധാനം അംഗീകരിക്കുക. ഈ ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയപ്പോള്‍ കോണ്‍ഗ്രസുമായി യോജിച്ചു പോകാനില്ലെന്ന് ലീഗ് ഉറപ്പിച്ചു. പാര്‍ട്ടി റഹ്മത് അലിയുടെ ദ്വിരാഷ്ട്ര വാദം ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ ആഗ്രഹവും ഇതായിരുന്നു. രണ്ട് രാഷ്ട്രങ്ങള്‍ വന്നാലും അത് സമാധാനത്തോടെയാവരുതെന്ന് ബ്രിട്ടീഷുകാരും ആഗ്രഹിച്ചു. അവര്‍ കോണ്‍ഗ്രസിനെയും ലീഗിനെയും മാറി മാറി പ്രീണിപ്പിച്ചു. രണ്ട് പാര്‍ട്ടികളെയും തമ്മിലടിപ്പിച്ചു. അതിന് സാമുദായിക ധ്രുവീകരണം പരമാവധി ശക്തിപ്പെടുത്തി. മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എതിരെ വര്‍ഗീയ ശക്തികളെയും രംഗത്തിറക്കി. ഹിന്ദുമഹാസഭയും ഗോദയിലിറങ്ങി. അംബേദ്കര്‍ പറഞ്ഞു: ‘പാകിസ്ഥാന് വേണ്ടിയുള്ള ആവശ്യം വെറും രാഷ്ട്രീയമായ മാനസിക വിക്ഷോഭത്തിന്റെ ഫലമാണെന്നും കാലക്രമേണ അത് മാഞ്ഞുപോകുമെന്നും ഞാന്‍ കരുതുന്നില്ല. സംഗതിയുടെ ജീവശാസ്ത്രപരമായ അര്‍ഥത്തില്‍ ഒരു ജീവിക്ക് സ്വഭാവ വിശേഷതകള്‍ ഉണ്ടാവുന്നത് പോലെ മുസ്‌ലിം രാഷ്ട്രീയത്തിലുണ്ടായ സ്വഭാവവിശേഷതയാണ് ഇതെന്നാണ് പരിതസ്ഥിതികള്‍ വിലയിരുത്തുമ്പോള്‍ എനിക്ക് മനസിലാവുന്നത്.’ (പാകിസ്ഥാന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ, മുഖവുര).
മുസ്‌ലിം ഹിന്ദു സ്റ്റേറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് രണ്ടു രാഷ്ട്രങ്ങളായി മാറിയത് സാഹചര്യ സമ്മര്‍ദം മൂലമായിരുന്നു. ക്രിപ്‌സ് മിഷനിലും കാബിനറ്റ് ദൗത്യത്തിലുമുണ്ടായ ഒത്തുതീര്‍പ്പു ഫോര്‍മുലകളില്‍ നിന്നാണ് വിഭജനം എന്ന ആവശ്യം ഉരുത്തിരിയുന്നത്. ഇത് ബ്രിട്ടീഷുകാര്‍ തന്നെ ഒപ്പിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംലീഗിന്റെ ലാഹോര്‍ പ്രമേയത്തെ വിഭജന പ്രമേയം എന്ന് വിളിക്കാന്‍ വയ്യ. രാജ്യം വെട്ടിമുറിക്കുക എന്നത് പിന്നീട് വന്നതാണ്. ഒത്തുതീര്‍പ്പ് അസാധ്യമാക്കിയ ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ നല്കിയ നിര്‍ദേശമായിരുന്നു വിഭജനം. അത് കോണ്‍ഗ്രസും ലീഗും അംഗീകരിക്കുകയും ചെയ്തു. നെഹ്‌റുവിന്റെ കടുംപിടിത്തങ്ങളാണ് പലപ്പോഴും ഒത്തുതീര്‍പ്പു ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയത്. അധികാര മോഹങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല എന്ന് പറയാമെങ്കിലും ഒരുമിച്ചുപോയാല്‍ ഇന്ത്യക്ക് നഷ്ടമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും നെഹ്‌റു മനസിലാക്കിയിരുന്നു എന്നു കൂടി പറയണം. വിഭജനത്തെ മൗലാനാ ആസാദ് അവസാനം വരെ എതിര്‍ത്തിരുന്നു. ഗാന്ധിജി പോലും വിഭജനത്തെ അനുകൂലിക്കുന്ന സന്ദര്‍ഭം വന്നപ്പോള്‍ ആസാദ് തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയായിരുന്നു. എന്നാല്‍ പകരം മറ്റൊരു മാര്‍ഗവും ആസാദിന് നിര്‍ദേശിക്കാനുണ്ടായില്ല. വിഭജനത്തിന്റെ പേരിലുള്ള രക്തക്കുരുതി ഇല്ലാതാക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയില്ല. കാബിനറ്റ് മിഷനില്‍ നെഹ്‌റുവിന്റെ വാശിയാണ് പാകിസ്ഥാന്‍ യാഥാര്‍ഥ്യമാക്കിയതെന്ന് അദ്ദേഹം സ്മരിക്കുന്നു: ‘ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രവൃത്തി യു.പിയില്‍ മുസ്‌ലിം ലീഗിന് പുതുജീവന്‍ നല്‍കി. ലീഗ് പുനഃസംഘടിപ്പിക്കപ്പെട്ടത് യു.പിയില്‍ നിന്നാണെന്ന് ഏത് ഇന്ത്യന്‍ രാഷ്ട്രീയ വിദ്യാര്‍ഥിക്കുമറിയാം. ഈ അവസ്ഥയില്‍ ജിന്ന മുതലെടുക്കുകയും അദ്ദേഹം പ്രതിരോധം തുടങ്ങുകയും അത് പാകിസ്ഥാനില്‍ കലാശിക്കുകയും ചെയ്തു.’ (ഇന്ത്യ വിന്‍സ് ഫ്രീഡം,160)
ഇന്ത്യയുടെ സാമുദായിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിഭജനമല്ലാതെ മറ്റൊരു ഉപാധി ഇല്ലാത്തതിനാലാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും വിഭജനത്തെ അനുകൂലിച്ചത് എന്ന് ഇരു പാര്‍ട്ടിക്കാരും പറയുന്നു. പക്ഷേ മുഖ്യലക്ഷ്യം അധികാര വടംവലി തന്നെ. അതേസമയം വിഭജനം ഒരു ശാശ്വത പരിഹാരമെന്ന അഭിപ്രായം ഇവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിലെ രാജഗോപാലാചാരി ഗാന്ധിജിയുടെ അംഗീകരാത്തോടെ വിഭജനത്തിനൊരു ഫോര്‍മുല തയാറാക്കിയിരുന്നു. ഒരു കാരണവുമില്ലാതെ ജിന്ന അത് തള്ളിക്കളഞ്ഞു. അത് അന്ന് ജിന്ന അംഗീകരിച്ചിരുന്നെങ്കില്‍ വിഭജനത്തെച്ചൊല്ലിയുള്ള കൊല്ലും കൊലയും കുറഞ്ഞു കിട്ടുമായിരുന്നു. ജിന്നയുടെ അഹങ്കാരം മൂലമാണ് അത് അംഗീകരിക്കാതിരുന്നത് എന്ന അഭിപ്രായമുണ്ട്. ഏതാണ്ട് അതേതരത്തിലുള്ള പ്ലാനാണ് പിന്നീട് ജിന്ന അംഗീകരിച്ചത്. അത് കൊണ്ടുവന്നത് വൈസ്രോയിയായിരുന്നു എന്ന വ്യത്യാസം മാത്രം. ഗാന്ധിജി അവസാനം വിഭജനത്തെ അനുകൂലിച്ചു. നമുക്ക് സഹോദരന്‍മാരെ പോലെ പിരിയാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒത്തുതീര്‍പ്പിന് തയാറായി. അന്ന് ഗാന്ധിജിയുമായി സംസാരിക്കാന്‍ ജിന്ന തയാറാവേണ്ടിയിരുന്നു. എന്നാല്‍ ആത്മാഭിമാനം ജിന്നയെ അതിനനുവദിച്ചില്ല. ഒരിക്കല്‍ തന്റെ ബംഗ്ലാവിലേക്ക് ഗാന്ധിജിയെ ക്ഷണിച്ചു വരുത്തി ജിന്ന അപാനിച്ചുവത്രെ! അതേ പറ്റി ഗാന്ധിജി രാജാജിയോട് പറഞ്ഞു: ‘അതെന്റെ ക്ഷമ പരിശോധിക്കലായിരുന്നു. എന്റെ ക്ഷമയില്‍ ഞാന്‍ തന്നെ അദ്ഭുതപ്പെടുന്നു.’ (റസാഖാന്‍, വാട്ട് പ്രൈസ് ഫ്രീഡം, 113).

നേതാക്കളുടെ വഞ്ചന
മുസ്‌ലിംലീഗിന്റെ കൂടി താല്പര്യം പരിഗണിച്ച് വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലവശേഷിച്ച മുസ്‌ലിംകളെ അവര്‍ ഗൗനിച്ചില്ല. അവഗണനക്കിരയായ ഇവരെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം തയാറായില്ല. അവര്‍ സ്ഥാനമാനങ്ങള്‍ തേടി പാകിസ്ഥാനിലേക്ക് പറന്നു. കേരളത്തില്‍ ലീഗ് കെട്ടിപ്പടുത്ത സത്താര്‍ സേട്ട് പോലും പാകിസ്ഥാനിലെത്തി അംബാസിഡര്‍ പദവിയിലേറി. ഉത്തരേന്ത്യയിലെ ഖാലിഖുസ്സമാനും അധികാരക്കൊതി മൂത്ത് പാകിസ്ഥാനിലെത്തി. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒരേയൊരത്താണി മഹാത്മജിയായിരുന്നു. അദ്ദേഹം വര്‍ഗീയകലാപങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി അവിടെ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ആശ്വാസം നല്‍കിക്കൊണ്ടിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രശ്‌നങ്ങള്‍ കുറവായിരുന്നെങ്കിലും മുഹമ്മദ് ഇസ്മഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത് ഏറെ ആശ്വാസം പകര്‍ന്നു. മുസ്‌ലിം സ്റ്റേറ്റില്‍ നിന്ന് മാറി ഒരു സ്വതന്ത്ര മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ലീഗ് ഉയര്‍ത്തിപ്പിടിച്ചത് മതപരമായ ആവേശമായിരുന്നു. ഇസ്‌ലാമിക ഭരണമുള്ളൊരു രാജ്യം എന്നാണ് അവര്‍ സമുദായത്തിന് കൊടുത്ത സന്ദേശം. ഇസ്‌ലാമിക ജീവിതത്തോട് വളരെ അകന്നുനിന്ന ജിന്ന ഇസ്‌ലാം എന്ന പദം ആവര്‍ത്തിക്കാനും അസ്സലാമു അലൈകും എന്ന് ജനങ്ങളെ സംബോധന ചെയ്യാനും തുടങ്ങി. പക്ഷേ ഇസ്‌ലാമിന്റെ പേരില്‍ പിറന്നുവീണ രാജ്യത്തിന്റെ ഗതി എന്തായിരുന്നു? മുസ്‌ലിംകളില്‍ ഗോത്രമഹിമയും കുലമഹിമയും തലപൊക്കുകയും ഭരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയും ചെയ്തു. ഇസ്‌ലാമിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള ആയുധമായി പാകിസ്ഥാന്‍ ഭരണകൂടം ഉപയോഗിച്ചു. കൊല്ലും കൊലയും നിര്‍ബാധമായി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട് തീരെ താല്പര്യം പാകിസ്ഥാന്‍ ഭരണാധികാരികള്‍ കാട്ടിയില്ല. ഇസ്‌ലാമിന്റെ സഹിഷ്ണുതയും സമത്വവും ഭരണത്തില്‍ യഥാവിധി ഉള്‍ക്കൊള്ളണമെന്ന് ജിന്ന പാകിസ്ഥാന്‍ ഭരണാധികാരികളോട് പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. കിഴക്കന്‍ പാകിസ്ഥാനിലെ മുസ്‌ലിംകളെ ബംഗാളികളായത് കൊണ്ട് പാക് ഭരണകൂടം അവഗണിച്ചു. ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കും വരെ ഈ അവഗണന തുടര്‍ന്നു. ഇസ്‌ലാമിന്റെ പേരില്‍ വന്ന ഒരു രാജ്യത്തിന് ഇന്ത്യയിലുള്ളയത്ര പോലും സഹിഷ്ണുത കാണിക്കാനായില്ല. പട്ടാള ഭരണവും അട്ടിമറിയും കൊണ്ട് രാജ്യം മുഖരിതമായി. പലരെയും തൂക്കിയും വെടിവച്ചും കൊന്നു. അപ്പോഴാണ് ഇങ്ങനെയൊരു രാഷ്ട്രത്തിന് വേണ്ടി കഷ്ടപ്പെടേണ്ടിയിരുന്നോ എന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗുകാര്‍ തന്നെ ചിന്തിച്ചു തുടങ്ങിയത്. മാത്രമല്ല, ജിന്നയുമായി അകലുന്ന അവസ്ഥയും ഇന്ത്യയിലെ ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിം ലീഗിനുണ്ടായി. കശ്മീരിന്റെ മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ അംഗീകരിക്കാന്‍ ജിന്ന ഇസ്മാഈല്‍ സാഹിബിനോട് അഭ്യര്‍ഥിച്ചപ്പോള്‍ സാഹിബ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു.
ഹിന്ദുരാഷ്ട്രം
പാകിസ്ഥാന്‍ പിറന്നപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദം കൂടുതല്‍ ശക്തിപ്പെടുകയും ആര്‍ എസ് എസും ഹിന്ദുമഹാസഭയും ശക്തിയാര്‍ജിക്കുകയും കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ പരസ്യമായ നിലപാടെടുക്കുകയും ചെയ്തു. ഇത് രാജ്യത്ത് വര്‍ഗീയ ലഹളകള്‍ വര്‍ധിപ്പിച്ചു. ലഹളയൊതുക്കാന്‍ ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമെല്ലാം കാര്യമായി ശ്രമിച്ചു. നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗുകാരും മുസ്‌ലിം നേതാക്കളും വേട്ടയാടപ്പെട്ടു. ഒപ്പം കമ്യൂണിസ്റ്റുകളെയും രാജ്യദ്രോഹികളായി മുദ്രകുത്തി. അവര്‍ മുസ്‌ലിംലീഗിനെ പിന്തുണച്ചു എന്നതായിരുന്നു ഒരു കുറ്റം. മുസ്‌ലിംകള്‍ വഞ്ചകരായി മുദ്രകുത്തപ്പെട്ടു. വിമര്‍ശനങ്ങളെ അതിജീവിച്ച് കൊണ്ടാണ് തെന്നിന്ത്യയില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത്. എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിം പൊതു ജനം പല കാരണങ്ങളാലും ലീഗിനെ കൈയൊഴിച്ചു. വിഭജനം വരുത്തിയത് മുസ്‌ലിംലീഗാണെന്നതായിരുന്നു മുഖ്യകാരണം. നേതാക്കള്‍ അധികാരത്വര മൂത്ത് പാകിസ്ഥാനിലേക്ക് പോയതും അവരെ കോപാകുലരാക്കി. മറ്റൊന്ന് ലീഗുകാരെ രാജ്യദ്രോഹികളാക്കാനും വേട്ടയാടാനുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിംലീഗ് വെല്ലുവിളികളെ അതിജീവിച്ചു. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരെ ലീഗും കോണ്‍ഗ്രസും യോജിച്ച വിരോധാഭാസവും ചരിത്രത്തിലിടം നേടി. മുസ്‌ലിംലീഗ് മത നിരപേക്ഷതയില്‍ നിന്ന് മെല്ലെ മെല്ലെ മതമുദ്രകളില്‍ കടിച്ചു തൂങ്ങി. ജിന്നയും ഉത്തരേന്ത്യന്‍ മുസ്‌ലിം പുരോഗമനവാദികളും കൂട് വിട്ടപ്പോള്‍ ആത്മീയപരിവേഷം ചാര്‍ത്തി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാന്‍ ശ്രമിച്ചു. ഇസ്മാഈല്‍ സാഹിബും ബാഫഖിതങ്ങളും പാണക്കാട് തങ്ങന്‍മാരും ലീഗിന്റെ അപ്രമാദിത്വത്തിലെത്തുന്നതും ആ വഴിക്കാണ്. മറിച്ചുള്ള പദ്ധതികളോ പരിപാടികളോ ലീഗിനുണ്ടായില്ല.

മുസ്‌ലിംകള്‍ കുറേ പാകിസ്ഥാനിലേക്ക് പോയിക്കിട്ടിയാല്‍ ഇവിടെ അവരുടെ എണ്ണം കുറയുമെന്നും തങ്ങള്‍ക്ക് അധീശത്വമുണ്ടാക്കാന്‍ കഴിയുമെന്നും ഹിന്ദുത്വവാദികള്‍ നിനച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ നയങ്ങള്‍ ആ ലക്ഷ്യം തകിടംമറിച്ചു. അതിന് കാരണക്കാരന്‍ മുഖ്യമായും ഗാന്ധിജിതന്നെ. മത നി രപേക്ഷമായ ഭരണത്തിന് നെഹ്‌റു, പട്ടേല്‍, ആസാദ് എന്നിവരും ശ്രമിച്ചു. അംബേദ്കറിനെ ഭരണഘടന നിര്‍മിക്കാന്‍ ഏര്‍പ്പാടാക്കി. ഇന്ത്യക്ക് ഒരു ഭരണഘടനാ സമിതി വേണമെന്ന ആവശ്യം 1934ല്‍ എം.എന്‍ റോയ് ആവശ്യപ്പെട്ടിരുന്നതാണ്. 1935ല്‍ തന്നെ കോണ്‍ഗ്രസ് ഇത് തത്വത്തില്‍ അംഗീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗിക അംഗീകാരം നല്കുകയും ചെയ്തു. 1946ലെ ഭരണഘടനാ അസംബ്‌ളിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചു. വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വിട്ടുപോയെങ്കിലും മറ്റിടങ്ങളില്‍ നിന്ന് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തില്‍ മതനിരപേക്ഷമായ ഭരണഘടന വന്നതോടെ ഹിന്ദുത്വവാദികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഹിന്ദു മഹാസഭയുടെ പ്രതിനിധി ശ്യാമ പ്രസാദും ഭരണഘടനാ സമിതിയില്‍ അംഗമായിരുന്നു. ഭരണഘടന ഹിന്ദുവിന്റേതല്ലെന്ന് ആര്‍ എസ് എസ് പറഞ്ഞു. പിന്നീട് ഗാന്ധിവധത്തെ തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ അവര്‍ ഭരണഘടന ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായി. മതനിരപേക്ഷതക്ക് നിലകൊള്ളുന്ന കോണ്‍ഗ്രസിനെ ഏതു നിലക്കും ശിഥിലീകരിച്ച് ഹിന്ദുത്വത്തിന് വേണ്ടിയുള്ള തിരിച്ചുവരവിന് കരു നീക്കുകയായിരുന്നു ഇത്രകാലം ഹിന്ദുത്വശക്തികള്‍. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും ഹിന്ദുത്വ അജണ്ടകള്‍ സ്വയം ഏറ്റെടുത്ത് ഹിന്ദുത്വ പരിവാരത്തെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു. ബാബരി മസ്ജിദ് പ്രശ്‌നത്തിലും അലിഗഡ് പ്രശ്‌നത്തിലും കോണ്‍ഗ്രസ് എടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ഒരു വിഭാഗം ഹിന്ദുത്വവാദികളെ കോണ്‍ഗ്രസിനോടടുപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഒത്താശയോടെ ആര്‍ എസ് എസിനെതിരെ ബജ്‌റംഗ് ദളിന്റെ പിറവിക്ക് വഴിയൊരുക്കിയതും വിശ്വഹിന്ദു പരിഷത്തിനെ ഒരുവേള കോണ്‍ഗ്രസ് സ്വന്തമാക്കിയതും പാര്‍ട്ടിയുടെ ഹിന്ദുത്വ പിന്തുണക്ക് തെളിവാണ്. രാജീവിന്റെ കാലത്ത് ബാബരി പ്രശ്‌നത്തിലിടപെട്ടതും പിന്നീട് നരസിംഹറാവുവിന്റെ ഭരണത്തില്‍ മസ്ജിദ് പൊളിച്ചതും കോണ്‍ഗ്രസിന്റെ മനോഭാവം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ശിഥിലമാവുമ്പോഴൊക്കെ ഹിന്ദുത്വ ശക്തികള്‍ ആ ശൂന്യത നികത്തുന്നു. വാജ്‌പേയിയുടെ കീഴില്‍ മിതവാദപരമായ നിലപാടാണ് ഹിന്ദുത്വം ഉള്‍ക്കൊണ്ടതെങ്കില്‍ രണ്ടാം യു പി എ കാലത്ത് ഇവര്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഗുജറാത്തില്‍ മോഡിയുടെ വംശഹത്യയോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടു. കോണ്‍ഗ്രസ് നിലം പൊത്തിയപ്പോള്‍ മോഡി അഖിലേന്ത്യാ തലത്തില്‍ ഹിന്ദുത്വത്തിന്റെ കാവലാളായി ഇന്നത്തെ അവസ്ഥയിലെത്തി. കോണ്‍ഗ്രസിന് ബദലാവേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടുതല്‍ ശിഥിലമാവുന്ന കാഴ്ചയും നാം കണ്ടു. ഒരിടത്തും വേരുപിടിക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ നയപരമായ പരാജയങ്ങളേറ്റു വാങ്ങുന്നു. വര്‍ഗീയശക്തികളെ ശക്തമായി പ്രതിരോധിച്ച് കൊണ്ട് കേരളത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാതൃകയാവുന്നത്. ചരിത്രപരമായ അബദ്ധങ്ങള്‍ക്കപ്പുറം അധ്വാനിക്കുന്നവന്റെയും പാര്‍ശ്വവത്കൃതന്റെയും ശബ്ദമാവാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയാത്തതെന്തു കൊണ്ടാണെന്ന് നേതൃത്വം ചിന്തിക്കണം. ആത്മപരിശോധനക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറാവാതിരിക്കുകയും കോണ്‍ഗ്രസ്, വ്യക്തമായ നേതൃത്വത്തിന്റെ അഭാവത്തില്‍ ശിഥിലമാവുകയു ചെയ്താല്‍ ജനാധിപത്യത്തെ എകാധിപത്യം ഹൈജാക്ക് ചെയ്യും. യാഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. വിഭജനപ്പിശാചിന്റെ പിടിയില്‍ നമ്മളിപ്പോഴും കുരുങ്ങിക്കിടക്കുന്നുവെന്നര്‍ഥം.
ഹുസൈന്‍ രണ്ടത്താണി


Wednesday, October 19, 2022

ഭൂമിയുടെ അളവ്


ആധാരവും കരം അടച്ച രസീതുമൊക്കെ പരിശോധിച്ചാൽ അതിൽ ഭൂമിയുടെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത് ‘ആർ’ യൂണിറ്റിലായിരിക്കും. ഭൂനികുതിയെ സാധാരണയായി ‘കരം’ എന്നാണ് പറയുന്നത്. ഭൂനികുതി അടയ്ക്കുമ്പോൾ  വില്ലേജ് ഓഫിസിൽ നിന്നു നൽകുന്ന രസീതിനെ ‘കരം ഒടുക്ക രസീത്’ എന്നും പറയും. റവന്യു വിവരങ്ങൾക്കൊപ്പം വസ്തുവിന്റെ അളവും ഈ രസീതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. അതിനാൽതന്നെ വസ്തുവിന്റെ വിസ്തീർണം അറിയാൻ മിക്കവരും ആശ്രയിക്കുന്ന രേഖയാണിത്.

കരം ഒടുക്ക രസീതിൽ വിസ്തീർണം എന്നൊരു കോളം ഉണ്ടാകും. ഇതിലാണ് വസ്തുവിന്റെ അളവ് രേഖപ്പെടുത്തുന്നത്. ‘ആർ’ (Are) അല്ലെങ്കിൽ ‘ഹെക്ടർ’ ർ (hectare) യൂണിറ്റിലായിരിക്കും ഇവിടെ അളവ് പറയുക. ചെറിയ പ്ലോട്ടുകളുടെയെല്ലാം വിസ്തീർണം ‘ആർ’ ആയിട്ടായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. പലരും ‘ആർ’ എന്നത് സെന്റ് ആയി തെറ്റിദ്ധരിക്കാറുണ്ട്. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും. ഒരു ആർ സമം 2.47 സെന്റ് ഒരു ആർ എന്നു പറഞ്ഞാൽ 2.470 സെന്റ് ഉണ്ടാകും. ഉദാഹരണത്തിന് വിസ്തീർണം 06.36 ആർ എന്നു കണ്ടാൽ വസ്തുവിന്റെ അളവ് 6.36 സെന്റ് അല്ല മറിച്ച് ഇതിനെ 2.47 കൊണ്ട് ഗുണിച്ചു കിട്ടുന്ന 15.70 സെന്റ് ആണ്.

ആധാരത്തിലും കരം അടച്ച രസീതിലുമൊക്കെ വസ്തുവിന്റെ അളവ് ആർ യൂണിറ്റിൽ രേഖപ്പെടുത്താനുള്ള കാരണം എന്താണ്? പണ്ട് നീളം അളക്കുന്ന ഏകകം ബ്രിട്ടീഷ് സമ്പ്രദായത്തിൽ ‘ലിങ്ക്സ്’ ആയിരുന്നു. പിന്നീട് അമേരിക്കൻ സമ്പ്രദായത്തിൽ ‘ഫീറ്റ്’ പ്രചാരത്തിൽ വന്നപ്പോൾലിങ്ക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ അളവ് ക്രമീകരിച്ചത്. 100 ലിങ്ക്സ് എന്നാൽ 66 ഫീറ്റ് എന്നാണ് ക്രമപ്പെടുത്തിയത്. നീളം ലിങ്ക്സ് യൂണിറ്റിൽ കണക്കാക്കിയിരുന്നപ്പോൾ ഭൂമിയുടെ വിസ്തീർണം അളക്കാനുള്ള യൂണിറ്റായിരുന്നു സെന്റ്. 10,000 സ്ക്വയർ ലിങ്ക്സ് സമം 10 സെന്റ് എന്നതായിരുന്നു അന്നത്തെ കണക്ക്. അതായത് 66 ft x 66 ft = 4356 sqft. ഈ 4356 സ്ക്വയർഫീറ്റിനെയാണ് 10 സെന്റ് എന്നു പറയുന്നത് പക്ഷേ, ഈ അളവുകൾക്കൊന്നും ഒരു സാർവദേശീയമാനം ഇല്ലായിരുന്നു. അളവുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി 1960– ൽ നീളത്തിന്റെ ഏകകമായി മീറ്റർ ലോകം മുഴുവൻ അംഗീകരിച്ചു. 1543 – ൽ കോപ്പർനിക്കസ് തുടക്കമിടുകയും അനേകം പരിഷ്കരണങ്ങളിലൂടെ കടന്നുപോകുകയും  തുടക്കത്തിൽ രാജ്യങ്ങൾ സ്വീകരിക്കാൻ മടിക്കുകയും ചെയ്ത മീറ്ററിനെ 1960– ൽ കൂടിയ ‘ലോക അളവ് പരിഷ്കരണ കോൺഫറൻസ്’ ആണ് ഔദ്യോഗിക അളവായി പ്രഖ്യാപിച്ചത്. എന്നാൽ, കൊളോണിയൽ രാജ്യങ്ങൾ പലതും ബ്രിട്ടൻ പിന്തുടർന്ന സെന്റ് – ഫീറ്റ് അളവ് രീതിയിൽ നിന്നു പിന്മാറാൻ വിമുഖത കാണിച്ചു. കാലക്രമേണ ഇതിനു മാറ്റം വരികയും പുതിയ പരിഷ്കാരം ഉൾക്കൊളളുകയും ചെയ്തു.

ഇന്ത്യയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഇതിനു മുൻകയ്യെടുത്തത്. സർക്കാർ രേഖകളിൽ ഭൂമിയുടെ അളവ് രേഖപ്പെടുത്തുമ്പോൾ ആളുകൾ പരിചയിക്കുന്നതു വരെ ആർ എന്നതിനൊപ്പം ബ്രാക്കറ്റിൽ എത്ര സെന്റ് എന്നു കൂടി രേഖപ്പെടുത്തണം എന്ന് തുടക്കത്തിൽ നിഷ്കർഷിച്ചിരുന്നു. പുതിയരീതി അനുസരിച്ച് 100 സ്ക്വയർ മീറ്റർ ഒരു ആർ ആയി നിജപ്പെടുത്തി. സെന്റിനു പകരം ആറിൽ  ഭൂവിസ്തൃതി രേഖപ്പെടുത്തണമെന്ന നിയമം ഇന്ത്യാ ഗവൺമെന്റ് പാസാക്കുകയും ചെയ്തു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ഔദ്യോഗിക രേഖകളിൽ ഭൂവിസ്തൃതി ആറിൽ രേഖപ്പെടുത്തുന്നത്.ഭൂരേഖകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം

.സെന്‍റ് എന്നാല്‍ എന്താണ്?

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവായി പ്രചാരത്തിലുള്ള ഒരു ഭൂമി അളവ് യൂണിറ്റാണ് സെന്‍റ്. ലാൻഡ് വിഭജിക്കുന്നതിനും 1 ഏക്കറിനടുത്തുള്ള ചെറിയ പ്ലോട്ടുകൾക്കും ഇത് ഒരു അളവുകോലായി ഉപയോഗിക്കുന്നു. ദക്ഷിണേന്ത്യയിലെ ഭൂമിയിലും പ്രോപ്പർട്ടി ട്രാൻസാക്ഷനുകളിലും പൊതുവായി ഉപയോഗിക്കുന്ന യൂണിറ്റുകളാണ് സെന്‍റ്, അനകാനം, ഗ്രൗണ്ട്, ഗുന്ദ മുതലായവ.


ഒരു സെന്‍റ് ഒരു ഏക്കറിന്‍റെ 1/100th ആണ്, അതായത്, 0.01 ഏക്കർ. അതുപോലെ, ഇത് 6.05 അനകാനം, 0.4 ഗുന്ദ, 0.1815 ഗ്രൗണ്ട് എന്നിവയ്ക്ക് തുല്യമാണ്.എന്താണ് സ്ക്വയർ ഫീറ്റ്?ഒരു സ്ക്വയർ ഫീറ്റ് എന്നത് ഒരു അടി അളക്കുന്ന വശങ്ങളുള്ള ഒരു ചതുരത്തിന്‍റെ വിസ്തീർണ്ണമാണ്. യുഎസ് മെഷർമെന്‍റ് സിസ്റ്റത്തിലും ഇംപീരിയൽ സിസ്റ്റം ഓഫ് മെഷർമെന്‍റിലും ഇത് ഒരു സാധാരണ ഏരിയ മെഷർമെന്‍റ് യൂണിറ്റാണ്. ഇന്ത്യ, കാനഡ, അമേരിക്ക, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ഇടപാടുകളിൽ ഭൂമിയുടെയോ വസ്തുവിന്‍റെയോ വിസ്തീർണ്ണം കാണിക്കാൻ ഇത് ഉപയോഗിക്കുന്നു.

ഒരു പ്ലോട്ടിന്‍റെയും റെസിഡൻഷ്യൽ ഹൗസിന്‍റെയും ഓഫീസ് സ്ഥലത്തിന്‍റെയും വിസ്തൃതിയെ പ്രതിനിധീകരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഏരിയ യൂണിറ്റുകളിൽ ഒന്നാണിത്.

ആകെ 43,560 സ്ക്വയർ ഫീറ്റ് 1 ഏക്കറിന് തുല്യമാണ്. അതുപോലെ, ഒരു സ്ക്വയർ ഫീറ്റ് 144 സ്ക്വയർ ഇഞ്ചിനും ഒരു സ്ക്വയർ യാർഡിന്‍റെ 1/9-നും തുല്യമാണ്.

 സെന്‍റിനെ സ്ക്വയർ ഫീറ്റിലേക്ക് മാറ്റുന്നതിനുള്ള ഘട്ടങ്ങൾസെന്‍റിനെ സ്ക്വയർ ഫീറ്റിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ. 1 സെന്‍റിനെ സ്ക്വയർ ഫീറ്റിലേക്ക് പരിവർത്തനം ചെയ്യുന്നതിന്, നിങ്ങൾ ആദ്യം അവ തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടതുണ്ട്. സെന്‍റ് മുതൽ സ്ക്വയർ ഫീറ്റ് വരെയും സ്ക്വയർ ഫീറ്റ് മുതൽ സെന്‍റ് വരെയുള്ള തുല്യത അറിയുമ്പോൾ നിങ്ങൾക്ക് ഈ പരിവർത്തന പ്രക്രിയകൾ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയും.

ഒരു സെന്‍റിനെ സ്ക്വയർ ഫീറ്റിലേക്ക് പരിവർത്തനം ചെയ്യാൻ, നിങ്ങൾ ഏരിയയെ സെന്‍റിൽ 435.6 കൊണ്ട് ഗുണിക്കണം അല്ലെങ്കിൽ അതിനെ 0.0022956841138659 കൊണ്ട് ഹരിക്കണം, നിങ്ങളുടെ ഉത്തരം സ്ക്വയർ ഫീറ്റിൽ ലഭിക്കും.


ഉദാഹരണത്തിന്, നിങ്ങൾക്ക് സ്ക്വയർ ഫീറ്റിൽ 10 സെന്‍റ് കണക്കാക്കണമെങ്കിൽ, 10 നെ 435.6 കൊണ്ട് ഗുണിക്കുക അല്ലെങ്കിൽ അതിനെ ഇതുകൊണ്ട് ഹരിക്കുക

0.0022956841138659.

10 സെന്‍റ്*435.6 = 4356 സ്ക്വയർ ഫീറ്റ്

10 സെന്‍റ്/0.0022956841138659 = 4356 സ്ക്വയർ ഫീറ്റ്


ഈ രണ്ട് രീതികളും നിങ്ങൾക്ക് സ്ക്വയർ ഫീറ്റിൽ ഒരേ ഉത്തരം നൽകും. സ്ക്വയർ ഫീറ്റിൽ ശരിയായ ഉത്തരത്തിനായി 435.6 കൊണ്ട് ഗുണിച്ചോ 0.0022956841138659 കൊണ്ട് ഹരിച്ചോ നിങ്ങൾക്ക് ഏത് അളവും സെന്‍റിൽ പരിവർത്തനം ചെയ്യാം.സ്ക്വയർ ഫീറ്റ് സെന്‍റിലേക്ക് മാറ്റുന്നതിനുള്ള ഘട്ടങ്ങൾസെന്‍റിനെ സ്ക്വയർ ഫീറ്റിലേക്ക് മാറ്റുന്നതിന് സമാനമായി, സ്ക്വയർ ഫീറ്റും സെന്‍റും തമ്മിലുള്ള ബന്ധം അറിയുന്നത് വളരെയധികം സഹായിക്കും. സെന്‍റിൽ 1 സ്ക്വയർ ഫീറ്റിന്‍റെ തുല്യത നിങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, നിങ്ങൾക്ക് ഏത് ഏരിയയും സെന്‍റിൽ നിന്ന് സ്ക്വയർ ഫീറ്റിലേക്ക് എളുപ്പത്തിൽ പരിവർത്തനം ചെയ്യാം.

1 സ്ക്വയർ ഫീറ്റ് 0.0022956841138659 സെന്‍റുകൾക്ക് തുല്യമാണ്.

അതിനാൽ, സ്ക്വയർ ഫീറ്റിനെ സെന്‍റിലേക്ക് പരിവർത്തനം ചെയ്യാൻ, നിങ്ങൾ സ്ക്വയർ ഫീറ്റിലെ ഏരിയയെ 0.0023 കൊണ്ട് ഗുണിക്കേണ്ടതുണ്ട്.

അതായത്, 1 സെന്‍റ് = 1 സ്ക്വയർ ഫുട്ട് * 0.0023

5 സ്ക്വയർ ഫീറ്റ് സെന്‍റുകളായി മാറ്റുന്നതിന്, 5-നെ 0.0023 കൊണ്ട് ഗുണിക്കുക.

5*0.0023 = 0.0015 സെന്‍റ്

അതുപോലെ, 10 ചതുരശ്ര അടി 0.023 സെന്‍റുകൾക്ക് തുല്യമായി അല്ലെങ്കിൽ 15 ചതുരശ്ര അടി 0.0345 സെന്‍റുകൾക്ക് തുല്യമായി മാറ്റുന്നത് പോലെ സ്ക്വയർ ഫീറ്റ് സെന്‍റിലേക്ക് മാറ്റുന്നതിന് നിങ്ങൾക്ക് ഈ ഫോർമുല ഉപയോഗിക്കാം.സെന്‍റ് ടു സ്ക്വയർ ഫീറ്റ് കൺവേർഷൻ ടേബിൾസൂചിപ്പിച്ചതുപോലെ, സെന്‍റിനെ ചതുരശ്ര അടിയിലേക്ക് മാറ്റുന്നതിന്, നിങ്ങൾക്ക് രണ്ട് ഫോർമുലകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

സ്ക്വയർ ഫീറ്റ് = സെന്‍റ് * 435.6 അല്ലെങ്കിൽ

സ്ക്വയർ ഫീറ്റ് = സെന്‍റ്/0.0022956841138659


താഴെയുള്ള പട്ടികയിലെ പൊതുവായ കൺവേർഷനുകൾ പരിശോധിക്കുക 

  സെന്‍റുകൾ     ചതുരശ്ര അടി

1                                         435.559

2                                         871.118

3                                        1306.677

4                                        1742.236

5                                        2177.795

6                                        2613.354

7                                         3048.913

8                                        3484.472

9                                         3920.031

10                                         4355.59

മെട്രിക് അളവുകള്‍
 1 ഇഞ്ച്      2.54 സെന്‍റിമീറ്റര്‍
1 സെന്‍റിമീറ്റര്‍  0.3937 ഇഞ്ച്
 1 അടി       30.48 സെന്‍റിമീറ്റര്‍
 1 അടി   0.3048 മീറ്റര്‍
1 അടി    12 ഇഞ്ച്
 1 മുഴം     18 ഇഞ്ച്
1 വാര  3 അടി
 1 ചെയിന്‍ 20.1268 മീറ്റര്‍
 1 ഫര്‍ലോങ്  10 ചെയിന്‍
1 മൈല്‍  8 ഫര്‍ലോങ്
 1 മൈല്‍   1.609 കിലോമീറ്റര്‍
1 കിലോമീറ്റര്‍0.621 മൈല്‍
1 ചതുരശ്ര അടി     144 ചതുരശ്ര ഇഞ്ച്
 1 ചതുരശ്ര വാര 9 ചതുരശ്ര അടി
  1 ഏക്കര്‍  100 സെന്‍റ്
1 സെന്‍റ്  40 ചതുരശ്ര മീറ്റര്‍
 1 ആര്‍  100 ചതുരശ്ര മീറ്റര്‍
 1 ഹെക്ടര്‍  100 ആര്‍
 1 ചതുരശ്ര കിലോമീറ്റര്‍ 0.386 ചതുരശ്ര മൈല്‍
 1 ചതുരശ്ര മീറ്റര്‍10.76 ചതുരശ്ര അടി
 1 ക്യുബിക് ഇഞ്ച് 16.387 ക്യുബിക് സെന്‍റിമീറ്റര്‍
 1 ക്യുബിക് അടി0.028 ക്യുബിക് മീറ്റര്‍
1 ക്യുബിക് സെന്‍റിമീറ്റര്‍ 0.061 ക്യുബിക് ഇഞ്ച്
  1 ക്യുബിക് മീറ്റര്‍  35.315 ക്യുബിക് അടി

Monday, October 17, 2022

ഗലൗട്ടി കബാബ്

ഗലൗട്ടി കബാബ്.
ഭക്ഷണത്തോടുള്ള ഇന്ത്യൻ രാജാക്കന്മാരുടെ അഭിനിവേശത്തിന്റെ ഫലമായി, ആശ്ചര്യകരമായ സംഭവങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കറുത്തഎലികളെ വറുത്ത് അത്താഴത്തിനു കഴിക്കുന്നത് മുതൽ നല്ലയിനം ചനകടലകളുടെ (വെള്ള കടല) വേരുകൾ അന്വേഷിച്ച് ഹാരപ്പൻ കാലഘട്ടത്തിലേക്ക് യാത്ര നടത്തിയതു വരെ- എത്രയെത്ര ഭക്ഷണചരിത്രങ്ങൾ!
സമ്പന്നമായ ഇന്ത്യൻ പാചകചരിത്രത്തിൽ ഗലൗട്ടി കബാബ് എങ്ങനെ ഇടം പിടിച്ചുവെന്നത് മറ്റൊരു കൗതുകം. അരിഞ്ഞ ഇറച്ചികൊണ്ട് തയ്യാറാക്കുന്ന കട്ട്ലറ്റുകൾക്ക് സമാനമാണ് ഗലൗട്ടി കബാബുകൾ. 13-ാം നൂറ്റാണ്ട് മുതൽ രാജകൊട്ടാരങ്ങളിലും സാധാരണക്കാരുടെ വീട്ടിലും ഒരുപോലെ സ്ഥിര സാന്നിധ്യമായിരുന്നു കബാബുകൾ. നാനിനൊപ്പം പ്രഭാതഭക്ഷണമായി കബാബുകൾ കഴിച്ചിരുന്നശീലം മനുഷ്യർ അന്ന് തുടങ്ങിയതാണ്.

16-ാം നൂറ്റാണ്ട് വരെ, കട്ടിയുള്ള ഭക്ഷണമായിരുന്ന കബാബിന് 'മേക്ക്ഓവർ' സംഭവിച്ചത് ലക്നൗവിലെ നവാബ് അസ-ഉദ്-ദൗളയുടെ വരവോടെയാണ്. സിറാജ്-ഉദ്-ദൗളയുടെ അനന്തരാവകാശിയായ നവാബ് അസദ്-ഉദ്-ദൗള (1748 മുതൽ 1797 വരെ) ലഖ്നൗവിലെ പാചക സംസ്കാരത്തിന് നൽകിയ സംഭാവന ചെറുതൊന്നുമല്ല. അസാദ് അധികാരത്തിൽ വന്നപ്പോഴേക്കും ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തിരുന്നു. എന്നാൽ വെള്ളക്കാർ നവാബിന്റെ രണ്ട് വിനോദങ്ങൾക്ക് ഇടം നൽകി- വാസ്തുവിദ്യയ്ക്കും പിന്നെ നല്ല ഭക്ഷണത്തോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിനും. കബാബുകളോട് അടങ്ങാത്ത ഇഷ്ടമായിരുന്ന നവാബ് ഒരു കാര്യത്തിൽ കർക്കശക്കാരനുമായിരുന്നു. ദിവസവും കബാബിന്റെ ഒരു പുതിയ വകഭേദം വേണം. അതുകൊണ്ട്, പാചകക്കാർ ഓരോ ദിവസവും ഒരു പ്രത്യേകചേരുവയോ മസാലയോ കബാബുകളിൽ ഉൾപ്പെടുത്തി. ചന്ദനം, റോസ് പൂവുകളുടെ മൊട്ടുകൾ, ജൂനൈപ്പർ ബെറികൾ, അരിപ്പൂച്ചെടിയുടെ വേര്, വിവിധതരം ജലപുഷ്പങ്ങൾ എന്നിങ്ങനെ നിരവധി വസ്തുക്കളാണ് കബാബുകളിൽ നവാബിന്റെ പാചകക്കാർ പരീക്ഷിച്ചത്. ഇതിനെല്ലാം പുറമെ, 150-ൽപരം വിദേശ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചതായി പറയപ്പെടുന്നു. അങ്ങനെ നവാബിന് പ്രായമായി, പല്ലുകൾ ഇളകി പ്പോവാൻ തുടങ്ങി. അതീവ ഭക്ഷണപ്രിയനായ ഒരാളുടെ പല്ല് നഷ്ടപ്പെട്ടാൽ ഉണ്ടായേക്കാവുന്ന മാനസികാവസ്ഥ എന്തായിരിക്കും? അതിനാൽ, പാചകക്കാർ നവാബിന് കഴിക്കാൻ കഴിയുന്നതരം അതിമൃദുല കബാബുകൾ പലതരം ഉണ്ടാക്കി. അങ്ങനെയങ്ങനെ, പല്ല് പോയ ലഖ്നൗവ് നവാബ് അസദ്-ഉദ്-ദൗളയ്ക്ക് കഴിക്കാൻ പലതരം ടെക്നിക്കുകളും ചേരുവകളും ഉപയോഗിച്ചുള്ള നിരന്തര പരീക്ഷണങ്ങൾക്കും പിശകുകൾക്കും ശേഷമാണത്രേ ഗലൗട്ടി കബാബ് പിറന്നത്. ഒരു പേശിപോലും അനക്കാതെ വായിൽ അലിയുന്ന കബാബ്. മോട്ടി പുലാവിന്റെ സ്രഷ്ടാവായ ഹാജി മുഹമ്മദ് ഫക്ര്-ഇ-ആലം സാഹിബ് ആണ് ആദ്യത്തെ ഗലൗട്ടി കബാബ് ഉണ്ടാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഗോമാംസത്തിനുപകരം, ആട്ടിൻകുട്ടിയുടെ ഏറ്റവും മികച്ച കഷണങ്ങളാണ് ഉപയോഗിച്ചതെന്നും പറയുന്നു.

1783-ലെ മഹാക്ഷാമകാലത്ത് പോലും, മൃദുവും രുചികരവുമായ കബാബുകൾ നവാബിന്റെ പാചകക്കാർ തയ്യാറാക്കിയിരുന്നെന്നാണ് ചരിത്രം. ഡൽഹിയിലും ഗലൗട്ടി കബാബുകൾ ലഭിക്കുന്ന അനവധി കടകളുണ്ടെങ്കിലും എവിടെയും യഥാർഥ കബാബിനോളം പോന്ന ഒന്നും ലഭിക്കില്ലെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

സിറാജുദ്ദൗല.


സിറാജുദ്ദൗല.
ബ്രിട്ടീഷ് ആധിപത്യത്തിന് ഇന്ത്യയില്‍ അസ്ഥിവാരമിട്ടത് ബംഗാളിലാണ്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ 1611-ല്‍ മസൂലിപട്ടണത്തും 1613-ല്‍ സൂററ്റിലും ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ഫാക്ടറികള്‍ സ്ഥാപിച്ചിരുന്നു. 1641-ല്‍ സെന്റ് ജോര്‍ജ് കോട്ട മദ്രാസില്‍ പണികഴിപ്പിച്ചതോടെ മദ്രാസ് ഇംഗ്ലീഷുകാരുടെ പ്രധാനപ്പെട്ട കേന്ദ്രമായി വികസിച്ചു.
കേരളത്തില്‍ വിഴിഞ്ഞത്തും1651-ല്‍ ഹുഗ്ലിയിലും ഇംഗ്ലീഷ് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 1690-ല്‍ ഹുഗ്ലി തീരത്തുള്ള കല്‍ക്കത്തയില്‍ വ്യാപാരശാലയും സ്ഥാപിച്ചു. ഇതോടെയാണ് ബ്രിട്ടീഷുകാര്‍ ബംഗാളില്‍ സാമ്രാജ്യത്വ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുഗള്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ മാത്രമായിരുന്ന ബംഗാളില്‍, ഗവര്‍ണറുടെ കീഴില്‍ ഒരുദ്യോഗസ്ഥനായിരുന്ന അലിവര്‍ ദിഖാന്‍ ബംഗാളിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഭരണാധികാരമേറ്റെടുത്തു(1740). ഹിന്ദുക്കളെ ഉന്നത പദവികളില്‍ നിയമിച്ചും മറ്റും അദ്ദേഹം ബംഗാളിലെ ആഭ്യന്തര സമാധാനം നിലനിര്‍ത്തിപ്പോന്നു.

സിറാജ് ഉദ് ദൗള

അലിവര്‍ദിഖാന്റെ ഉയര്‍ച്ചയില്‍ അസൂയാലുവായിരുന്നു ഹൈദരാബാദിലെ നൈസാം. അദ്ദേഹം മഹാരാഷ്ട്രരോട് ചേര്‍ന്ന് ബംഗാളിനെ നിരന്തരം ആക്രമിച്ചു.1751-ല്‍ ഖാന്‍ ഒറീസ മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുത്താണ് അതിന് സമാധാനം നേടിയത്.1756-ല്‍ അലിവര്‍ദിഖാന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഇരുപതു വയസുള്ള പുത്രന്‍ സിറാജ് ഉദ് ദൗള ബംഗാളിലെ പുതിയ നവാബായി അധികാരമേറ്റു.സിറാജ് ഉദ് ദൗളയ്ക്ക് ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വെറുപ്പായിരുന്നു.
സപ്തവത്സര സമര(1766-1763)ത്തിനു മുന്‍പായി ബ്രിട്ടീഷുകാര്‍ ബംഗാളിലുള്ള അവരുടെ കോട്ടകള്‍ സുശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനോട് നവാബ് ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം അവരോടാവശ്യപ്പെട്ടു. നവാബിന്റെ ഈ ഉത്തരവിനെ ബ്രിട്ടീഷുകാര്‍ നിരസിച്ചു.
തുടര്‍ന്ന് അവര്‍ക്കെതിരേ അദ്ദേഹം സൈനിക നടപടികള്‍ ആരംഭിച്ചു. കാസിം ബസാറിലെ ഫോര്‍ട്ട് വില്യം ഇംഗ്ലീഷ് ഫാക്ടറി നവാബിന്റെ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് കല്‍ക്കത്തയും ഇംഗ്ലീഷുകാര്‍ക്ക് നഷ്ടപ്പെട്ടു.

ആ ഇരുട്ടറ ദുരന്തം സത്യമോ?‍

1757 ജൂൺ 22. മഴ തിമിർത്ത് പെയ്യുന്ന ഒരു രാത്രി. കൊൽക്കത്തയിൽനിന്നു 150 കിലോമീറ്റർ അകലെയുള്ള ചതുപ്പുനിലമായ പ്ലാസി എന്ന സ്ഥലം. മഴയിൽ കുതിർന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് സൈന്യങ്ങൾ തമ്പടിച്ചിരിക്കുന്നു.

ഒരു ഭാഗത്ത് ബംഗാളിലെ നവാബായ സിറാജ്–ഉദ്–ദൗളയുടെ അമ്പതിനായിരത്തിലധികം വരുന്ന വമ്പിച്ച ൈസന്യം. മറുഭാഗത്ത് റോബർട്ട് ക്ലൈവിന്റെ മൂവായിരം പേരുടെ ചെറിയ സൈന്യം. ക്ലൈവിന്റെ സൈന്യത്തേക്കാൾ പതിനാറോ പതിനേഴോ ഇരട്ടിയാണ് സിറാജ്–ഉദ്–ദൗളയുടെ സൈന്യത്തിന്റെ ബലം. മഴയും കൂരിരിട്ടും നിറഞ്ഞ രാത്രിയുടെ മറപറ്റി റാന്തൽവിളക്കുമായി ഒരാൾ നവാബിന്റെ പാളയത്തിൽനിന്നു ക്ലൈവിന്റെ ക്യാംപിനടുത്തേക്കു പോകുന്നു. ക്ലൈവിന്റെ ക്യാംപിൽനിന്നു പുറത്തുവരുന്ന സൈനികോദ്യോഗസ്ഥരോട് അയാൾ സംസാരിക്കുന്നു. രാത്രി ഏറെ വൈകി നവാബിന്റെ പാളയത്തിലേക്ക് അയാൾ തിരിച്ചെത്തുന്നു.സിറാജ്–ഉദ്–ദൗളയുടെ സേനാനായകൻ മിർജാഫറിന്റെ ദൂതനായിരുന്നു അയാൾ. അതൊരു ശാശ്വത മനോവേദനയുടെ തുടക്കരാത്രിയായിരുന്നു.

വഞ്ചനയുടെ പകൽ

1757ജൂൺ 23 പ്രഭാതം. കാർമേഘം നിറഞ്ഞ അന്തരീക്ഷം. പീരങ്കികളിൽനിന്നു വെടിയൊച്ചയുതിർന്നു. ഇരു സൈന്യങ്ങളും ഏറ്റുമൂട്ടി. തുടക്കത്തിൽ നവാബിന്റെ സൈന്യം മുന്നേറി. എന്നാൽ കനത്ത മഴയിലും കാറ്റിലും വെടിക്കോപ്പുകളും ഉപകരണങ്ങളും നനഞ്ഞുകുതിർന്ന് നവാബിന്റെ സൈന്യത്തിനു മുന്നേറാൻ കഴിയാതെയായി. ക്ലൈവിന്റെ പീരങ്കിപ്പടയുടെ പ്രത്യാക്രമണത്തിൽ ആനപ്പടയും കുതിരകളും കാളകളും വിരണ്ടോടി. സൈനികവ്യൂഹമാകെ ചിതറി ആത്മവിശ്വാസമില്ലാത്തവരെപ്പോലെ പരക്കം പാഞ്ഞു. നവാബിന്റെ സൈനിക മേധാവികളിലൊരാളായ മിർമദൻ വെടിയേറ്റു വീണു. മറ്റൊരു സേനാനായകൻ മോഹൻലാൽ ചെറുത്തുനിൽപ്പു തുടർന്നുകൊണ്ടിരുന്നു.

ഈ സമയമൊക്കെയും മിർജാഫർ, റായ് ദുർലഭ്, യാർ ലുത്തഫ്ഖാൻ എന്നിവരുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിനു പടയാളികൾ നിശ്ശബ്ദരായി നിൽക്കുകയായിരുന്നു. തലേന്നു രാത്രി ക്ലൈവുമായുണ്ടാക്കിയ രഹസ്യ ഉടമ്പടി അവർ യുദ്ധക്കളത്തിൽ ഭംഗിയായി നിറവേറ്റി.

അപകടം മണത്ത സിറാജ് ഉദ് ദൗള കുറേ കുതിരപ്പടയാളികൾക്കൊപ്പം മുർഷിദാബാദിലേക്ക് രക്ഷപെട്ടു. മുർഷിദാബാദിലെത്തിയ സിറാജ് ഉദ് ദൗളയെ മിർജാഫറുടെ സഹോദരീഭർത്താവായ മിർകാസിം പിടികൂടുകയും ബന്ധിതനാക്കി നഗരം മുഴുവൻ പ്രദർശിപ്പിക്കുകയും ചെയ്തു. തടവറയിലാക്കിയ നവാബിനെ മിർജാഫറും മിർകാസിമും ഏർപ്പെടുത്തിയ മുഹമ്മദ് ബെയ്ഗ് ദാരുണമായി കൊലപ്പെടുത്തി.

മുൻ തീരുമാനപ്രകാരം മിർജാഫർ ബംഗാളിന്റെ നവാബായി. ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി ഒറ്റുകാരന് വച്ചുനീട്ടിയ ഒൗദാര്യമായിരുന്നു അത്. പ്ലാസിയുദ്ധത്തോടെ ഇംഗ്ലിഷ് ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ അവരുടെ ആധിപത്യത്തിന് അടിത്തറയിട്ടു.
ആ ഇരുട്ടറ ദുരന്തം സത്യമോ?
സിറാജ് ഉദ് ദൗളയെ ആക്രമിക്കാനുള്ള കാരണമായി ബ്രിട്ടിഷുകാർ ചൂണ്ടിക്കാട്ടിയത് ഇരുട്ടറ ദുരന്തം (ബ്ലാക് ഹോൾ ട്രാജഡി) എന്ന സംഭവമാണ്. നവാബ് 1756 ജൂണിൽ കൊൽക്കത്തയിലെ ഫോർട്ട് വില്യം കീഴടക്കിയതിനു ശേഷം കോട്ടയിലെ വായു കടക്കാത്ത ഒരു മുറിയിൽ 146 ബ്രിട്ടിഷുകാരെ അടച്ചുവെന്നും പിറ്റേന്ന് ജീവനോടെ ശേഷിച്ചവർ 23 പേർ മാത്രമായിരുന്നുവെന്നുമാണ് ഇംഗ്ലിഷ് ചരിത്രകാരന്മ‍ാർ പറഞ്ഞിരുന്നത്. നവാബിന്റെ ക്രൂരതയുടെ പര്യായമായും അദ്ദേഹത്തിനെതിരെ ജനരോഷം ആളിക്കത്തിക്കാനുള്ള മാർഗമായും ബ്രിട്ടിഷുകാർ‌ ഈ സംഭവം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതൊരു കള്ളക്കഥയാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വില്യം കോട്ടയുടെ ചുമതലക്കാരനായിരുന്ന ജോൺ ഹോൾവെൽ കെട്ടിച്ചമച്ചതാണെന്നും തെളിവുകളോടെ ഇന്ത്യൻ ചരിത്രകാരന്മാർ സ്ഥാപിക്കുന്നു.

പലാശ് പൂക്കളുടെ പ്ലാസി
പ്ലാസിയുദ്ധം നടന്ന ഭഗീരഥി നദിക്കരയിലെ ഗ്രാമമാണ് പലാശി. ചുവന്ന പൂക്കൾ വിരിയുന്ന പലാശ് മരത്തിൽ നിന്നാണ് പലാശി എന്ന പേരുണ്ടായത്. ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ ഉണ്ടാക്കുന്നത് ഈ പൂവിൽനിന്നാണ്. പലാശി എന്ന പേര് ഉച്ചരിക്കാൻ പ്രയാസമായതിനാൽ ഇംഗ്ലിഷുകാർ പ്ലാസി എന്നാക്കി മാറ്റി.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ലണ്ടൻ കേന്ദ്രമാക്കി ദേശാന്തര വാണിജ്യത്തിനായി ഇംഗ്ലണ്ടിലെ കച്ചവടപ്രമാണിമാർ ചേർന്നു രൂപീകരിച്ച വ്യാപാരസംഘമാണ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. 1599ൽ 51 അംഗങ്ങളും 72,000 പവൻ മൂലധനവുമായാണു കമ്പനി പ്രവർത്തനമാരംഭിച്ചത്. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞി ഈ കച്ചവടസംഘത്തിന് എല്ലാ പ്രോൽസാഹനവും നൽകി. 1600 ഡിസംബർ 31നു കമ്പനിയെ അംഗീകരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ അനുമതിപത്രത്തിനു നിയമസാധുത ലഭിച്ചതോടെ ഔദ്യോഗികമായി നിലവിൽ വന്നു. ബ്രിട്ടിഷ് പാർലമെന്റ് തയാറാക്കിയ ചാർട്ടർ പ്രകാരമായിരുന്നു പ്രവർത്തനം. കമ്പനിയുടെ പ്രധാന കച്ചവടസാമഗ്രികൾ പരുത്തി, പട്ട്, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു. ഒപ്പം കുരുമുളകും പ്രധാന കച്ചവടസാമഗ്രിയായിരുന്നു. അഞ്ചു കപ്പലുകളാണു കമ്പനി പ്രഥമ ദൗത്യത്തിനായി സജ്ജമാക്കിയത്. ഡ്രാഗൻ, ഹെക്റ്റർ, അസൈൻഷൻ, സൂസൻ, ഗസ്റ്റ് എന്നിവയായിരുന്നു അവ. 1773ൽ കൽക്കട്ട ആസ്ഥാനമാക്കി ഭരണം തുടങ്ങിയ കമ്പനി 1858ൽ ബ്രിട്ടിഷ് പാർലമെന്റ് ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ ഭരണം തുടർന്നു.
മിര്‍ ജാഫറിന്റെ ചതി
ഇന്ത്യയുടെ ചരിത്രത്തിൽ മിർജാഫർ എന്ന പേര് ഓർമിക്കപ്പെടുന്നത് സിറാജ് –ഉദ് –ദൗളയുടെ സേനാനായകൻ എന്ന പേരിലോ ബംഗാളിലെ നവാബ് എന്ന പേരിലോ അല്ല. മറിച്ച് ചതിയുടെയും വഞ്ചനയുടെയും പര്യായം എന്ന നിലയിലാണ്. ജനനം കൊണ്ട് മുഗൾഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിർജാഫർ ബംഗാൾ നവാബും സിറാജ് –ഉദ്–ദൗളയുടെ മുത്തച്ഛനുമായ അലി വർദിഖാന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. അലിവർദിഖാൻ മിർജാഫറിന് ബക്ഷി എന്ന ഉന്നതപദവി നൽകിയെങ്കിലും അധികാരമോഹിയായ മിർജാഫർ അലിവർദിഖാനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി. നവാബ് മിർജാഫറിനെ പുറത്താക്കി. അലിവർദിഖാനുശേഷം സിറാജ് –ഉദ്–ദൗള അധികാരത്തിലെത്തി. മിർജാഫർ തന്ത്രപൂർവം ദൗളയുടെ സേനാനായകരിലൊരാളായി. സിറാജിനെ ഇല്ലാതാക്കാനുള്ള ഈസ്റ്റിന്ത്യാകമ്പനിയുടെ ശ്രമങ്ങളിൽ മിർജാഫർ ഒറ്റുകാരനായി. കമ്പനി മിർജാഫറിന് നവാബ് സ്ഥാനം വാഗ്ദാനം ചെയ്തു. പ്ലാസിയിലെ നിർണായക യുദ്ധത്തിൽ, മിർജാഫറും കൂട്ടരും കാലുമാറി സ്വന്തം നവാബിന്റെയും രാജ്യത്തിന്റെയും പരാജയം ഉറപ്പുവരുത്തി.

മിര്‍-ജാഫറും ക്ലൈവും തമ്മിലുണ്ടായ സന്ധിയെത്തുടര്‍ന്ന് ദ്രുത ഗതിയില്‍ കാര്യങ്ങളുടെ സമാപ്തിയിലേക്കെത്തി.1757-ല്‍ പ്ലാസിയിലെ പോര്‍ക്കളത്തില്‍ സിറാജ്-ഉദ് ദൗളയുടെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടി. സ്വന്തം സേനാനായകന്റെ വഞ്ചന കാരണം ഈ യുദ്ധത്തില്‍ സിറാജ്-ഉദ് ദൗള പോര്‍ക്കളത്തില്‍ വച്ച് മരണമടഞ്ഞു. മിര്‍-ജാഫറുമായുള്ള ഉടമ്പടി പ്രകാരം ക്ലൈവ് അദ്ദേഹത്തെ നവാബായി വാഴിച്ചു. നേരത്തെ നല്‍കിയ വാഗ്ദാനമനുസരിച്ച് മിര്‍ജാഫര്‍ കല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളായ ഇരുപത്തിനാലു പര്‍ഗാനകള്‍ ഇംഗ്ലീഷുകാരെ ഏല്‍പ്പിച്ചു കൊടുത്ത് ക്ലൈവിന് വലിയ ഒരു തുക കോഴയായി നല്‍കി.

ബംഗാള്‍ പ്രവിശ്യ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്

പ്ലാസി യുദ്ധത്തോടെ ബംഗാള്‍ പ്രവിശ്യ പൂര്‍ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ബംഗാള്‍ ഖജനാവില്‍ നിന്നു ലഭിച്ച ഭീമമായ ധനം സൈനിക ശക്തി സാരമായി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാപനത്തിന്റെ നിര്‍ണായകമായ ഒരു നാഴികക്കല്ലായി ഈ യുദ്ധം അറിയപ്പെടുന്നു.
പേരിന് നവാബ് ഭരണാധികാരിയായി തുടര്‍ന്നെങ്കിലും യഥാര്‍ഥ ഭരണാധികാരം ഇംഗ്ലീഷുകാരില്‍ നിക്ഷിപ്തമായിരുന്നു. കാലക്രമത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവന്‍ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സാധിച്ചത് പ്ലാസിയില്‍ അവര്‍ നേടിയ വിജയത്തിന്റെ ഫലമായാണ്. യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാര്‍ പ്ലാസി എന്ന് ഉച്ചരിച്ചതിനാലാണ് പ്ലാസി യുദ്ധം എന്ന പേര് ഈ യുദ്ധത്തിന് വന്നുചേര്‍ന്നത്.

ഒടുവില്‍, ബ്രിട്ടീഷുകാരുടെ തനിനിറം മീര്‍ജാഫറും അറിഞ്ഞു. അദ്ദേഹം അവര്‍ക്കെതിരെ തിരിയുകയും ചെയ്തു. എന്നാല്‍ 1760ല്‍ മീര്‍ ജാഫര്‍ നവാബ് പദവിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പുത്രിയുടെ ഭര്‍ത്താവ് മീര്‍ മുഹമ്മദ് ഖാസിമിനെയാണ് ബ്രിട്ടീഷുകാര്‍ അടുത്ത നവാബാക്കിയത്; 1760ല്‍.

തുടക്കത്തില്‍ മീര്‍ ഖാസിമും ബ്രിട്ടീഷുകാരോട് നന്ദി കാണിച്ചു. എന്നാല്‍ അവരുടെ നിരന്തരമായ ഇടപെടലുകള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി. ശല്യം കാരണം തലസ്ഥാനം ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ബിഹാര്‍ അതിര്‍ത്തിയിലെ മുന്‍ഗീറിലേക്ക് മാറ്റി. ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട നികുതികളും റദ്ദാക്കി. മാത്രമല്ല, യൂദ്ധത്തിനുള്ള ഒരുക്കമെന്നോണം സൈന്യത്തിന് യൂറോപ്യന്‍ മാതൃകയില്‍ പരിശീലനവും നല്‍കി. 

അപകടം മണത്ത ബ്രിട്ടീഷുകാര്‍ 1763ല്‍ മീര്‍ ഖാസിമിനെ സ്ഥാനഭ്രഷ്ടനാക്കി വീണ്ടും മീര്‍ ജാഫറിനെ തന്നെ വാഴിച്ചു. ഇതിനിടെ അവധിലെ നവാബ് ശുജാഉദ്ദൗല, മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമന്‍ എന്നിവരെ കൂട്ടുപിടിച്ച് മീര്‍ ഖാസിം സൈനിക സഖ്യമുണ്ടാക്കി.

1764ല്‍ ബക്‌സറില്‍ വച്ച് ഈ സഖ്യസൈന്യം മേജര്‍ മണ്‍റോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമായി യുദ്ധം ചെയ്തു. കനത്ത പരാജയമായിരുന്നു മീര്‍ ഖാസിമിന്.

ബക്‌സര്‍ യുദ്ധത്തോടെ ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലെ നവാബ് ഭരണത്തിന് ഏതാണ്ട് വിരാമമായി. ഇത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ സ്ഥാപനത്തിന് അടിത്തറയാവുകയും ചെയ്തു.

Thursday, October 13, 2022

സയ്യിദ് ഫസല്‍ ബിന്‍ അലവി ദോഫാര്‍ ഭരിച്ച മലയാളി ഭരണാധികാരി

1878 വേനല്‍ക്കാലത്ത് ദോഫാറില്‍ ശക്തമായ വരള്‍ച്ചയുണ്ടായി. കൃഷി ഉണങ്ങി, കന്നുകാലികള്‍ ചത്തൊടുങ്ങി. അവശ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്തു. ജനങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് നല്‍കാന്‍ വിസമ്മതിച്ചതാണ് വരള്‍ച്ചയുടെ കാരണമെന്നായിരുന്നു സയ്യിദ് ഫസല്‍ അഭിപ്രായപ്പെട്ടത്. ജബലികള്‍ ധാരാളമുള്ള അല്‍ഖറാ ഗോത്രത്തിന് ഈ അഭിപ്രായ പ്രകടനം അവഹേളനമായി അനുഭവപ്പെട്ടു. തനിക്ക് നേരത്തെ പിന്തുണ നല്‍കുകയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്ത അല്‍ഖറാ ഗോത്രം തന്നെ അദ്ദേഹത്തിനെതിരെ കലാപത്തിനു ശ്രമിച്ചു. അത് അദ്ദേഹത്തിന് ഏറെ സമ്മര്‍ദം ഉണ്ടാക്കി. യമനോടും മക്കയോടുമൊക്കെ സഹായം തേടേണ്ട അവസ്ഥയിലെത്തി അദ്ദേഹം. പക്ഷേ, ആല്‍കസീര്‍ ഗോത്രത്തിന്റെ സഹായത്തോടെ അല്‍ഖറാ ഗോത്രത്തെ പരാജയപ്പെടുത്താനും അമ്പത് പേരെ ജയിലിലടക്കാനും സയ്യിദ് ഫസലിനു സാധിച്ചപ്പോള്‍ കലാപം ഒരുവിധം ഒടുങ്ങി. പക്ഷേ, അതുവരെ പിന്തുണച്ച ഒരു പ്രമുഖ ഗോത്രത്തിന്റെ (അല്‍ഖറാ) പിന്തുണ ഫസലിനു നഷ്ടമായി. മാത്രമല്ല, ദോഫാറില്‍നിന്ന് മുന്നൂറു പേര്‍ മസ്‌കത്തിലെ സുല്‍ത്താന് സേവനം ചെയ്തു ജീവിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. വരള്‍ച്ച ബാധിച്ച ദോഫാറില്‍ പട്ടിണി കിടക്കുന്നതിലും ഭേദം അതാണെന്ന് അവര്‍ തീരുമാനിച്ചു. സയ്യിദ് ഫസലിന്റെ ഭരണത്തിന് ഏറ്റ വലിയ അടിയായിരുന്നു അത്.
വരള്‍ച്ചയും പട്ടിണിയും അല്‍ഖറാ ഗോത്രത്തിന്റെ എതിര്‍പ്പും എല്ലാംകൂടി ഭരണത്തെ ശരിക്കും ഉലച്ചു. ഈ അവസരം മുതലെടുത്ത് അല്‍ഖറാ ഗോത്രം മറ്റു ചില ഗോത്രങ്ങളെ കൂട്ടുപിടിച്ച് ഇവദ് ബിന്‍ അബ്ദില്ലയുടെ നേതൃത്വത്തില്‍ ഫസലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടു. ശക്തമായ സമ്മര്‍ദം വന്നപ്പോള്‍ 1879-ല്‍ ഫസല്‍ ആദ്യം ഹദറമൗത്തിലെ മുകല്ലയിലേക്കും അവിടെനിന്ന് സുഊദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന് ഇവദ് മസ്‌കത്തിലെത്തുകയും, സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിനെ പ്രീണിപ്പിച്ച് വീണ്ടും ദോഫാര്‍ മസ്‌കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ, ദോഫാറുകാര്‍ ഇതിനിടെ മൂന്നായി പിരിഞ്ഞിരുന്നു. ഒരുവിഭാഗം ഇവദിന്റെ നേതൃത്വത്തില്‍ മസ്‌കത്തിലെ സുല്‍ത്താന്റെ ഭരണം ആഗ്രഹിച്ചു. മറുവിഭാഗം ഔദ ബിന്‍ അസാന്റെ നേതൃത്വത്തില്‍ ഫസല്‍ തിരിച്ചു വരണം എന്ന് ആവശ്യപ്പെട്ടു. മൂന്നാമതൊരു വിഭാഗം ആരും വേണ്ട എന്നും. പക്ഷേ, വലിയ ചര്‍ച്ചക്ക് ഇടം കൊടുക്കാതെ മസ്‌കത്തിലെ സുല്‍ത്താന്‍ 1879 ല്‍ തന്നെ സുലൈമാന്‍ ബിന്‍ സുവൈലിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു നാവിക സേനയെ ദോഫാറിലേക്ക് അയച്ചു. അധികം ചെറുത്ത് നില്‍ക്കാതെ ദോഫാര്‍ കീഴടങ്ങി. ജനങ്ങളെ പ്രലോഭിപ്പിക്കാന്‍ സുലൈമാന്‍ ആദ്യമേ കയറ്റുമതി-ഇറക്കുമതി തീരുവ ഫസല്‍ നിശ്ചയിച്ച 5 ശതമാനത്തില്‍നിന്ന് 4 ശതമാനം ആക്കി കുറച്ചു. അതേസമയം മസ്‌കത്തിനു സ്വന്തം നിലക്ക് ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അസ്സാന്‍ ബിന്‍ ഖൈസ് എന്ന വ്യക്തി ഉയര്‍ത്തിയ ആഭ്യന്തര കലാപ ഭീഷണി ആയിരുന്നു അതിലൊന്ന്. അതിനുപുറമേ, 1879-ല്‍ തന്നെ, ബ്രിട്ടീഷുകാര്‍ തങ്ങളുടെ കീഴിലുള്ള ഏദന്‍ പ്രവിശ്യയില്‍നിന്ന് ദോഫാറിന്റെ ഉത്തരവാദിത്വം മസ്‌കത്തിലേക്ക് മാറ്റുകയും ചെയ്തു. അത്മൂലം ദോഫാറുമായി ഏദന്‍ പട്ടണത്തിന് ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടിവന്നു.തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി
ഈ അവസരത്തില്‍ ഫസല്‍ തന്റെ രാഷ്ട്രം പുനഃസ്ഥാപിക്കാന്‍ സ്വന്തം നിലക്ക് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മക്കയിലെ ഗവര്‍ണറെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. മക്കാ ഗവര്‍ണറായ അബ്ദുല്‍ മുത്തലിബ് അല്‍ അഫന്ദി, ഫസലിനെ പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച് തുര്‍ക്കി സുല്‍ത്താന് കത്തയച്ചു. മസ്‌കത്തിലേക്ക് ദോഫാര്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ അത് വലിയ ക്ഷീണമാകുമെന്ന് മുന്നറിയിപ്പും നല്‍കി. ആയിടക്ക് തുര്‍ക്കി സുല്‍ത്താന്‍ യമനിലേക്ക് ഒരു മുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണറായി അദ്ദേഹം സയ്യിദ് ഫസലിനെയാണ് നിയോഗിച്ചത്. ഈ അവസരം ഉപയോഗപ്പെടുത്തി ഫസല്‍ ദോഫാറിലെ ഗോത്ര നേതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഹദറമൗത്തില്‍ എത്തി. അവിടെനിന്ന് ഈജിപ്ത് സന്ദര്‍ശിച്ചു. തുര്‍ക്കി സുല്‍ത്താന്‍ ഫസലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഫസല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സന്ദര്‍ശിച്ചു. വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫസലിന് ലഭിച്ചത്. മന്ത്രിസ്ഥാനവും 'പാഷ' എന്ന സ്ഥാനവും നല്‍കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു. അറേബ്യന്‍ വിഷയങ്ങളില്‍ സുല്‍ത്താന്റെ മുതിര്‍ന്ന ഉപദേശകനായിത്തീര്‍ന്നു ഫസല്‍. ഉപദേശകരും മന്ത്രിമാരുമൊക്കെ എതിര്‍ത്തെങ്കിലും ദോഫാര്‍ വിഷയത്തില്‍ സുല്‍ത്താന്‍ ഫസലിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. കാരണം അറേബ്യയില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനം കുറച്ചുകൊണ്ടുവരേണ്ടത് മുസ്‌ലിം ലോക താല്‍പ്പര്യമാണെന്ന് സുല്‍ത്താന്‍ ഉറച്ചുവിശ്വസിച്ചിരുന്നു.
മറുഭാഗത്ത് സുല്‍ത്താന്റെ ഈ പ്രവൃത്തി തങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിച്ചു. ഖത്തറിനടുത്ത് അഹ്‌സായിലും യമന്‍ പ്രദേശങ്ങളിലും തുര്‍ക്കി സൈന്യം വരുന്നത് അവര്‍ കണ്ടിരുന്നു. പുറമെ തങ്ങള്‍ ഇന്ത്യയില്‍നിന്നു പുറത്താക്കിയ ഫസലിനെ തങ്ങളുടെ കീഴിലുള്ള ഒരു പ്രദേശത്ത് ഭരണാധികാരിയാക്കാന്‍ സുല്‍ത്താന്‍ ശ്രമിക്കുന്നതായി അവര്‍ ഉത്കണ്ഠപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരിക്കെ ദോഫാര്‍ പ്രവിശ്യയെക്കുറിച്ചും അതിന്റെ നയതന്ത്ര പ്രാധാന്യത്തെ കുറിച്ചും ഫസല്‍ സുല്‍ത്താനെ ധരിപ്പിച്ചു. അത് തിരിച്ചു പിടിച്ചു ഒരു പ്രവിശ്യയായി അംഗീകരിക്കാനും തന്നെ അവിടത്തെ ഭരണാധികാരി ആക്കാനും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പക്ഷേ, മസ്‌കത്ത് സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കും ഫസലിനോടുള്ള വിരോധം അറിയാവുന്ന ഉപദേശകര്‍ സുല്‍ത്താനെ അതില്‍ നിന്ന് വിലക്കി.
കോണ്‍സ്റ്റാന്റിനോപ്പിളിലായിരിക്കെ 1883-ല്‍ ഫസല്‍ മസ്‌കത്തിലെ സുല്‍ത്താന് ഒരു കത്തയച്ചിരുന്നു. ബ്രിട്ടീഷുകാരുമായി സൗഹൃദമാണ് താനാഗ്രഹിക്കുന്നതെന്നും ദോഫാര്‍ പ്രവിശ്യയില്‍നിന്ന് പിന്മാറണമെന്നും അതില്‍ അദ്ദേഹം എഴുതിയിരുന്നു. അതേസമയം മക്കയിലെ പുതിയ ഗവര്‍ണര്‍ അന്‍വര്‍ റഫീഖ് പാഷ മസ്‌കത്തിലെ സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിന് ഒരു കത്തെഴുതി. സയ്യിദ് ഫസലിന് വേണ്ടി ദോഫാര്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ഡബ്ലിയു ബെയ്‌ലി തന്റെ 'റെകോര്‍ഡ്‌സ് ഓഫ് ഒമാനില്‍' ആ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കത്ത് പക്ഷേ, വിപരീതഫലമാണുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ തന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ച മസ്‌കത്ത് സുല്‍ത്താന്‍, ദോഫാര്‍ കാലങ്ങളായി ഒമാന്‍ സുല്‍ത്താന്മാരുടെ കൈയിലാണെന്നും ഫസല്‍ പുറത്തുനിന്ന് വന്ന ആളാണെന്നും അതിനാല്‍ അത് അനുവദിച്ചു കൊടുക്കില്ലെന്നും മറുപടി എഴുതി.ദോഫാര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍
1883-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ ഭരണകൂടത്തിന് അവിടത്തെ തുര്‍ക്കി കോണ്‍സുല്‍ വഴി ഫസല്‍ ഒരു പരാതി അയച്ചു. മസ്‌കത്തിലെ സുല്‍ത്താന്‍ അനാവശ്യമായി ദോഫാറില്‍ ഇടപെടുന്നത് സംബന്ധിച്ചായിരുന്നു അത്. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം അത് വേണ്ടത്ര പരിഗണിച്ചില്ല. 1886 ആയപ്പോഴേക്കും ദോഫാര്‍ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമവും നടത്തും എന്നായി ഫസലിന്റെ തീരുമാനം. ഇക്കാലയളവില്‍ മുഴുവനും അദ്ദേഹം തുര്‍ക്കിയില്‍ മന്ത്രിസ്ഥാനം വഹിച്ച് സുല്‍ത്താന്റെ പ്രത്യേക ഉപദേഷ്ടാവായി കഴിയുകയായിരുന്നു.
1885-ല്‍ ഫസല്‍ ദോഫാറില്‍ വന്നുവെന്നും ആറു മാസത്തോളം ഭരണം തുടര്‍ന്നുവെന്നും പിന്നീട് മസ്‌കത്തിന്റെയും ബ്രിട്ടന്റെയും അല്‍ഖറാ ഗോത്രത്തിന്റെയും എതിര്‍പ്പ് സഹിക്കാനാവാതെ തുര്‍ക്കിയിലേക്ക് തിരിച്ചുപോയെന്നും വെന്‍ഡ്ല്‍ 'ഒമാന്റെ ചരിത്ര'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫസല്‍ വീണ്ടും ഏദനിലെ ബ്രിട്ടീഷ് പ്രതിനിധിക്കും ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിക്കും ദോഫാര്‍ പ്രശ്‌ന കലുഷിതമാണെന്നും തന്നെ അവിടെ ഭരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വീണ്ടും എഴുതിയിരുന്നു. എന്നാല്‍ അതാരും മുഖവിലക്കെടുത്തില്ല. 1886 അവസാനം മസ്‌കറ്റ് സുല്‍ത്താന്‍ വീണ്ടും ദോഫാറിലേക്ക് പുതിയ ഗവര്‍ണറെ നിശ്ചയിച്ചു. പക്ഷേ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് മടങ്ങി പോരേണ്ടിവന്നു. സുല്‍ത്താന്‍ വീണ്ടും സുലൈമാനെ തന്നെ ഗവര്‍ണറായി അയച്ചു.
എന്നാല്‍ സുലൈമാനെ ഉപരോധിക്കാനാണ് ദോഫാറുകാര്‍ തുനിഞ്ഞത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറവായതിനാല്‍ തന്റെ പുത്രന്മാരായ ഫഹദിന്റെയും ഫൈസലിന്റെയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ഒരു പടയെ അങ്ങോട്ട് അയച്ചു. ആ ശ്രമം വിജയിച്ചു. മസ്‌കത്ത് സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദ് 1888-ല്‍ മരണപ്പെട്ടു. തുടര്‍ന്ന് ഫൈസല്‍ അധികാരമേറ്റു. ഫൈസലിന്റെ ഭരണകാലത്ത് നൂറ് പടയാളികളോടെ സുലൈമാന്‍ ദോഫാര്‍ ഗവര്‍ണറായി തുടര്‍ന്നു. ക്രമേണ ആ സ്വാധീനം അയഞ്ഞു. ഈ അവസരത്തില്‍ ഫസലിന് വേണമെങ്കില്‍ ദോഫാറിലേക്ക് മടങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം അപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു പ്രധാന ഉത്തരവാദിത്വം വഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ അവിടത്തെ സര്‍ക്കാറില്‍ ഉന്നത ഉദ്യോഗസ്ഥരും. തുര്‍ക്കി സുല്‍ത്താന്‍ അവര്‍ക്ക് വലിയ പദവികളും നല്‍കി. അവരുടെ പേരുകളില്‍ രാജകീയ ജോലിയുടെ അടയാളം ഉണ്ടായിരുന്നു: സഹല്‍ പാഷ, ഹസന്‍ പാഷ, മുഹമ്മദ് ബേഗ്, അഹ്മദ് ബേഗ്. ഫസല്‍ തന്റെ ജോലിയില്‍ സന്തുഷ്ടനായി തുര്‍ക്കിയില്‍ എഴുത്തും വായനയും സുല്‍ത്താന്റെ ഉപദേഷ്ടാവുമായി കൂടാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കാം. രസകരമായ ഒരു വസ്തുത ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയത്, തന്റെ പോരാട്ടത്തിലുടനീളം ഫസലിന് മലബാറില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു എന്നുള്ളതാണ്. തുര്‍ക്കിയിലായിരിക്കെ അത് ക്രമേണ ചുരുങ്ങി വന്നു.
1892-ല്‍ ജമാലുദ്ദീന്‍ അഫ്ഗാനി സുല്‍ത്താന്റെ ക്ഷണപ്രകാരം തുര്‍ക്കിയിലെത്തി. ഫസല്‍ അദ്ദേഹത്തില്‍ ആകൃഷ്ടനായി. പാന്‍ ഇസ്‌ലാമിസത്തിലും ഇസ്‌ലാമിക രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും വീണ്ടും ആവേശം കണ്ടെത്തിയ ഫസല്‍ ദോഫാര്‍ തിരിച്ചു കിട്ടാന്‍ ഒരു ശ്രമം കൂടി നടത്തി. 1894-ല്‍ ഫസല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ് കോണ്‍സുലിനെ കണ്ട് ദോഫാറിലേക്ക് തിരിച്ചു പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. അതിന് അനുവദിച്ചാല്‍, ബ്രിട്ടീഷ് ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടാക്കാമെന്നും മധ്യപൗരസ്ത്യ ദേശത്ത് കച്ചവടം നടത്താന്‍ ഇംഗ്ലീഷുകാരെ സഹായിക്കാമെന്നും അടിമ വ്യാപാരം അവസാനിപ്പിക്കുന്നതില്‍ പരസ്പരം സഹകരിക്കാമെന്നും അറിയിച്ചു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അത് പരിഗണിച്ചില്ല.
1895-ല്‍ ഫസലിന്റെ പുത്രന്‍ സഹല്‍ പാഷ, ഈജിപ്ത് സുല്‍ത്താന്‍ ഖുവൈദി അബ്ബാസ് രണ്ടാമന്റെ അതിഥിയായി കയ്‌റോയില്‍ താമസിക്കുമ്പോള്‍ അവിടത്തെ കോണ്‍സലുമായി ബന്ധപ്പെട്ടും ദോഫാറിലേക്ക് തിരികെ വരാന്‍ ശ്രമം നടത്തിയിരുന്നു. അതും വിജയിച്ചില്ല. അതിനിടെ ദോഫാറില്‍ സുല്‍ത്താന് എതിരായി കലാപം ശക്തമായി. 1895-ല്‍ നടന്ന കലാപത്തില്‍ മസ്‌കറ്റ് സുല്‍ത്താന്‍ നിയോഗിച്ച ദോഫാര്‍ ഗവര്‍ണറുടെ മകനെ കലാപകാരികള്‍ കൊന്നു. ഗവര്‍ണര്‍ സുലൈമാനെ തുറങ്കിലടച്ചു. പെട്ടെന്നുള്ള കലാപത്തിനു കാരണം ആല്‍ കസീര്‍ ഗോത്രത്തിലെ ചിലരെ പിടിച്ച് ജയിലിലടച്ചതായിരുന്നു. കലാപത്തെ തുടര്‍ന്ന് മസ്‌കത്ത് സുല്‍ത്താന്റെ നിയന്ത്രണം മിര്‍ബാത്തില്‍ മാത്രമായി ചുരുങ്ങി. മസ്‌കത്ത് സുല്‍ത്താനെ സഹായിക്കാന്‍ ബ്രിട്ടീഷുകാര്‍ തയാറായി. എന്നാല്‍ ആ സൈനിക മുന്നേറ്റം വേണ്ടത്ര വിജയിച്ചില്ല. സയ്യിദ് ഫസലിനോട് ദോഫാറിലെ പ്രബല ഗോത്രമായ ആല്‍കസീറിനു ഉണ്ടായിരുന്ന അടുപ്പമാണ് മസ്‌കത്തിനെതിരെ കലാപമായി പൊട്ടിപ്പുറപ്പെട്ടത് എന്ന് നിരീക്ഷിക്കുന്നവരുണ്ട്.
തുര്‍ക്കിയില്‍ സുല്‍ത്താന്റെ വലം കൈയായിരുന്നു ഫസല്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യവും സയ്യിദ് കുടുംബം എന്ന ഖ്യാതിയും പുറമേ, മക്ക, ഈജിപ്ത്, ദോഫാര്‍, യമന്‍, മലബാര്‍, സാന്‍സിബാര്‍ തുടങ്ങിയ നാട്ടുകാരുമായുള്ള ബന്ധവും കത്തിടപാടുകളും അദ്ദേഹത്തിന്റെ ആഗോള വ്യക്തിത്വം സുല്‍ത്താന് ബോധ്യപ്പെടുത്തി കൊടുത്തു. തന്റെ അറേബ്യന്‍ കാര്യങ്ങള്‍ക്കുള്ള ഉപദേശകനായും പാന്‍ ഇസ്‌ലാം നടപ്പില്‍ വരുത്താനുള്ള പണ്ഡിതനായും സുല്‍ത്താന്‍, ഫസലിനെ കണ്ടു.ബാബുല്‍ ആലി കൊട്ടാരത്തില്‍ വലിയ പദവിയുണ്ടായിരുന്നു സയ്യിദ് ഫസലിന്. എല്ലാവരും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്ന, വലിയ വ്യക്തിത്വമായി ഫസലിനെ മറ്റു ശൈഖുമാര്‍ കണ്ടതായി റോജര്‍ അല്ലന്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകത്തില്‍ (ഇസ്തംബുള്‍ തുര്‍ക്കി സുല്‍ത്താന്മാരുടെ കീഴില്‍), അവിടത്തെ വിദേശികളായ ഉപദേശകരെയും ശൈഖുമാരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഫസല്‍ തങ്ങളെ 'ശൈഖ് സയ്യിദ് ഫസല്‍ പാഷ അല്‍ മലബാരി അല്‍ മക്കി' എന്നാണ് പരിചയപ്പെടുത്തുന്നത്. സയ്യിദ് ഫസലിന് സുല്‍ത്താന്റെ കൊട്ടാരത്തിന്റെ അടുത്ത് തന്നെ വീട് വെച്ച് നല്‍കുകയും ചെയ്തിരുന്നു.
ഈസാ ബ്ലൂമി നിരീക്ഷിക്കുന്നത്, ഫസല്‍ നിരവധി ശൈഖുമാരെയും പണ്ഡിതരെയും സ്വാധീനിക്കുകയും തന്റെ പാന്‍ ഇസ്‌ലാം മിഷന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ്. അന്നത്തെ ഹറമുകളുടെ മുഫ്തി ആയിരുന്ന അഹ്മദ് ദഹ്‌ലാനുമായി ഫസല്‍ ആദ്യമേ നല്ല സൗഹൃദത്തിലായിരുന്നു. 1886-ല്‍ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു സുമയ്തിനെ തുര്‍ക്കിയില്‍ ഫസല്‍ വിളിച്ചു വരുത്തിയതായും സാന്‍സിബാറില്‍ ഇസ്‌ലാമിക ഭരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായും ഈസാ ബ്ലുമി പറയുന്നു.   
കോണ്‍സ്റ്റാന്റിനോപ്പിളില്‍ സ്ഥിര താമസമാക്കിയ ഫസല്‍ അവസാന കാലങ്ങളില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്‌ലാമിക വീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആളായി മാറി എന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തന്നെ അതിന്റെ വക്താവായിരുന്നു. പക്ഷേ, ഇത് പരമ്പരാഗതമായി സുല്‍ത്താന്റെ കൂടെയുണ്ടായിരുന്ന ഒരുപാട് മന്ത്രിമാര്‍ക്കും ഉപദേശകര്‍ക്കും അത്ര ദഹിച്ചിരുന്നില്ല. അവര്‍ സുല്‍ത്താനെയും ഫസല്‍ തങ്ങളെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് പറയപ്പെടുന്നു. ഈ ഗൂഢാലോചന തിടം വെക്കുകയും ഒടുവില്‍ ഫസല്‍ വീട്ടുതടങ്കലിലാവുകയും ചെയ്തു. സയ്യിദ് ഫസല്‍ തങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്തി തന്നെയാണ് സുല്‍ത്താന്‍ അത് ചെയ്തത്. വീട്ടു തടങ്കലിലായിരിക്കെ ഫസല്‍ മരണപ്പെട്ടു എന്ന് ആന്‍.കെ ബാംഗ് രേഖപ്പെടുത്തുന്നു. 1901-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് തന്റെ 78-ാം വയസ്സിലായിരുന്നു മരണം. തുര്‍ക്കിയിലും മറ്റു രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പിന്മുറക്കാരായ പേരമക്കള്‍ ജീവിച്ചിരിക്കുന്നുണ്ട്.
1935-ല്‍ സി. രാജഗോപാലാചാരിക്ക് കീഴില്‍ മദ്രാസ് ജനപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം പുനരുത്ഥാന കമ്മിറ്റി ഉണ്ടാക്കുകയും ഫസല്‍ തങ്ങളുടെ മക്കളെയും കുടുംബത്തെയും തിരിച്ചുകൊണ്ട് വരാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, അനന്തരഫലം ഭയന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അതിനു സമ്മതിച്ചില്ല.ഫസല്‍ എന്ന പണ്ഡിതന്‍
ഫസല്‍ എന്ന ബഹുമുഖ വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ച് പറയാതെ അനുസ്മരിക്കാന്‍ കഴിയില്ല. തന്റെ ചെറിയ പ്രായത്തില്‍ തന്നെ മലബാറില്‍വെച്ചു എഴുതിയ ഗ്രന്ഥമായിരുന്നു അദ്ദേഹത്തെ നാടുകടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരുന്ന തന്റെ ജീവിതത്തിന്റെ അവസാനഘട്ടം, ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ ധാരാളമായി വായിക്കാനും പുസ്തകങ്ങള്‍ രചിക്കാനുമാണ് ഫസല്‍ ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍ ഇവയാണ്:
അസാസുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ അടിസ്ഥാനം), ബവാരികുല്‍ ഫത്താന ലി തഖ്‌വിയതുല്‍ബിത്താന (നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ വേണ്ട അടിസ്ഥാന്‍ കാര്യങ്ങള്‍), ത്വരീഖത്തുല്‍ ഹനീഫ (നേരായ മാര്‍ഗം), കൗകബുദ്ദുര്‍റ, ഹുലലുല്‍ ഇഹ്‌സാന്‍ ലി തഹ്‌സീനില്‍ ഇന്‍സാന്‍ (മനുഷ്യന്‍ നേരാവാനുള്ള നന്മയുടെ പരിഹാരങ്ങള്‍), ഖുസൂസാതുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ പ്രത്യേകതകള്‍). മമ്പുറം അലവി തങ്ങളെ കുറിച്ച ഓര്‍മകള്‍ അയവിറക്കുന്ന ഒരു പുസ്തകം ഫസല്‍ എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. അത് ലഭ്യമായാല്‍ മലയാളിക്ക് വലിയൊരു ഉപഹാരമായിരിക്കും.

സമാപനം
മലയാളത്തില്‍ ഫസല്‍ തങ്ങളെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, അതിലധികവും മലബാറിനെ ചുറ്റിപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാത്രം വിശകലനം ചെയ്യുന്നതാണ്. നാട് കടന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കുകയാണ് പതിവ്. ഈ പഠനം അതില്‍നിന്ന് വ്യത്യസ്തമായി, ഫസല്‍ തങ്ങളുടെ ത്രിമാന വ്യക്തിത്വം-മലബാറുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ദോഫാറുകാരുടെ സയ്യിദ് ഫസല്‍ ബിന്‍ അലവി മൗലദ്ദവീല, തുര്‍ക്കിയിലെ ഉസ്മാനി ചരിത്രത്തിലെ സയ്യിദ് ഫസല്‍ പാഷ-അളക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാട് കടന്ന ശേഷമുള്ള അദ്ദേഹത്തിന്റെ ചരിത്രത്തിനു മലബാറില്‍ എന്തുകൊണ്ട് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല എന്നത് അത്ഭുതം തന്നെയാണ്. കാരണം നാടുകടന്ന ശേഷവും ഫസല്‍ മലബാറിനോട് അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. മലബാറുകാര്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്ന് സഈദ് ഉമര്‍ എന്ന ചരിത്രകാരന്‍ പറയുന്നു. തുര്‍ക്കിയില്‍ മന്ത്രി ആയതില്‍ പിന്നെയാണ് അത് നിന്നത്. റോജര്‍ അല്ലന്‍ പറയുന്നത്, അദ്ദേഹത്തിന് മലബാറില്‍ നിന്ന് കത്തുകള്‍ വരാറുണ്ടായിരുന്നു എന്നാണ്. മലബാറില്‍ ഒരിക്കല്‍ താന്‍ ഭരണാധികാരിയായി തിരിച്ചുപോവും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നത്രേ. ഫസല്‍ തങ്ങളുടെ മരണം മലബാറില്‍ കോലാഹലമുണ്ടാക്കി എന്നും അതാണ് മലബാര്‍ കലാപങ്ങളിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും എം.എച്ച് ഇല്‍യാസ് നിരീക്ഷിക്കുന്നു. പക്ഷേ നിരന്തര ബന്ധത്തിന്റെ ആ കണ്ണികള്‍ ചരിത്രത്തില്‍ വേണ്ടപോലെ രേഖപ്പെടുത്തപ്പെടുകയുണ്ടായില്ല.      

Saturday, October 8, 2022

ഉയരുന്ന ഇലക്‌ട്രോണിക് മതിലുകൾ.

ഉയരുന്ന ഇലക്‌ട്രോണിക് മതിലുകൾ.

നേര്‍ക്കുനേരെ പേരു പരാമര്‍ശിക്കാതെ, വ്യംഗ്യമായി സൂചിപ്പിക്കപ്പെട്ട ഒരു പിതാവും മകനുമുണ്ട് വിശുദ്ധ വേദഗ്രന്ഥത്തില്‍. ഉറ്റ സുഹൃത്തിന്റെ പ്രീതിക്കുവേണ്ടി പ്രവാചകന്റെ (സ) തിരുമുഖത്ത് തുപ്പിയ ആ പിതാവിനെ 'അക്രമി' എന്നു വിളിക്കുക മാത്രമല്ല, ആ നീചന്റെ ഭൂജീവിതത്തിന്റെ കര്‍മഫലം ഒരു ക്ലൈമാക്‌സും ശേഷിപ്പിക്കാതെ ഖുര്‍ആന്‍ പുറത്തുവിട്ടു. ചരിത്രത്തിന്റെ ശാപമേറ്റുവാങ്ങിയ മക്കക്കാരനായ ഉഖ്ബത്തുബ്‌നു അബീ മുഈത്വ് ആയിരുന്നു ആ ദൗര്‍ഭാഗ്യവാന്‍. ഇയാളുടെ മകന്‍, തിരുമേനി (സ) സകാത്ത് ശേഖരിക്കാനയച്ച വലീദുബ്‌നു ഉഖ്ബ. പ്രവാചകാനുയായിരിക്കെ ഈ മനുഷ്യനെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന വേദഗ്രന്ഥത്തില്‍, 'ഫാസിഖ്' (തെമ്മാടി) എന്ന് അല്ലാഹു വിശേഷിപ്പിച്ചു. ഇങ്ങനെയൊരു വിശേഷണം ചാര്‍ത്തപ്പെടാന്‍ മാത്രം എന്ത് അപരാധമായിരിക്കണം ഈ വിശ്വാസിയില്‍നിന്ന് സംഭവിച്ചത്? പലപ്പോഴും നാം നിസ്സാരമെന്ന് ഗണിക്കുന്ന, വീഴ്ചയാണെന്ന് പോലും ധരിക്കാത്ത ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു തെറ്റ്. നിജഃസ്ഥിതിയറിയാതെ ഒരു വാര്‍ത്ത കൈമാറി. എത്ര ഗൗരവത്തിലാണ് റബ്ബ് ഇതിനെ കൈകാര്യം ചെയ്തത്! ആകാശത്തില്‍നിന്നാണ് ഇടപെടലുണ്ടായത്:

''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (ഹുജുറാത്ത് 6).
നമ്മുടെ ഉള്ള് പിടയണം, എത്രയെത്ര സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നാം കൈമാറിക്കൊണ്ടേയിരിക്കുന്നത്! കൈയില്‍ കിട്ടിയത് സുഹൃദ് വലയങ്ങളിലേക്ക് എത്തിക്കാനുള്ള തത്രപ്പാടില്‍ തീയതികള്‍പോലും നമ്മുടെ പരിഗണനയില്‍ വരാറില്ല, എന്നിട്ടല്ലേ സത്യാവസ്ഥയന്വേഷിക്കുന്നത്. മാസങ്ങള്‍ ചുറ്റിത്തിരിഞ്ഞ മെസേജുകള്‍ വരുന്നത് കാണാം ഇന്നലെയെന്നും ഇന്നെന്നുമുള്ള ലേബലുകളില്‍. 
പ്രായവ്യത്യാസം, ബന്ധങ്ങളുടെ പവിത്രത, ആദരവ്, മോശമായത് വായില്‍നിന്ന് വീഴാതിരിക്കാനുള്ള ജാഗ്രത, ശ്ലീലാശ്ശീലഭേദം എന്നിങ്ങനെ സൂക്ഷ്മതകളും മര്യാദകളും നേരില്‍ സംസാരിക്കുമ്പോള്‍ നാം പുലര്‍ത്താറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയകളില്‍ ഇവയൊന്നും വേണ്ടതില്ലായെന്ന തീര്‍പ്പിലെത്തിയതുപോലെയാണ് പലരും. 
എല്ലാ ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും വിശ്വാസിയുടേതായ ഒരു സംസ്‌കാരം മതം പഠിപ്പിക്കുന്നുണ്ട്. തീര്‍ത്തും സ്വകാര്യമെന്ന് നാം ഉറപ്പിച്ച ടോയ്ലറ്റുകളില്‍ പോലും കയറുമ്പോള്‍ എന്തു പ്രാര്‍ഥിക്കണം, ഏതു കാല്‍ മുന്തിക്കണം, എങ്ങനെ ശൗച്യം ചെയ്യണം, പുറത്ത് വരുമ്പോള്‍ ചുണ്ടുകള്‍ എന്ത് മന്ത്രിക്കണം എന്ന് മതം പറഞ്ഞുവെച്ചത് ഈ അടിസ്ഥാനത്തിലാണ്.
''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (അല്‍ ഇസ്‌റാഅ് 36). താക്കീതിന്റെ സ്വരമുള്ള ഓര്‍മപ്പെടുത്തല്‍. 
മനുഷ്യനൊരു പരസ്പരാശ്രിത ജീവിയാണ്, അതിനാല്‍ ചരിത്രാരംഭം മുതല്‍ തന്നെ ആശയ കൈമാറ്റത്തിനുള്ള ഉപാധികള്‍ അവന്‍ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ വിനിമയോപാധികള്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നവക്ക് വഴിമാറിക്കൊടുക്കുന്നുവെന്നു മാത്രം. തപാലും കമ്പിത്തപാലും ലാന്റ് ഫോണും പേജറും വിസ്മൃതിയിലേക്ക് നീങ്ങിയതങ്ങനെയാണ്. ശാസ്ത്ര മികവില്‍ ദൂരങ്ങള്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. കേള്‍ക്കുക മാത്രമല്ല, കാണുകയും ചെയ്യാം.
ഇത്തരം നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് മതത്തില്‍ വിലക്കുകളൊന്നുമില്ല. ഓരോ ഇടങ്ങളിലും പുലര്‍ത്തേണ്ട ധാര്‍മിക ശിക്ഷണ വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം. പ്രവാചകന്‍ (സ) തന്നെയുമങ്ങനെയായിരുന്നു. സ്വന്തമായ നാണയ സമ്പ്രദായം ഉണ്ടായിരുന്നില്ല അറബികള്‍ക്ക്. അനുചരരോട് റോമയുടെയും പേര്‍ഷ്യയുടെയും നാണയങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശിച്ചത്. കൂട്ടത്തില്‍ നാണയത്തുട്ടുകളിലെ ബഹുദൈവത്വപരമായ ആരാധനാ മുദ്രകള്‍ മെല്ലെയൊന്ന് അടിച്ചു പരത്താനും. ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുമ്പോഴും അതിന്റെ മതകീയവര്‍ണം പരിരക്ഷിക്കാനാണത്. സമൂഹമാധ്യമങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. സാങ്കേതിക വിദ്യകളുടെ തികവോ മികവോ അല്ല ദീന്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്, അവയുടെ ഉപയോഗരീതിയാണ്. ഏതൊരു ടെക്‌നോളജിയും വിന്യസിക്കപ്പെടുന്ന ഒരു കാലവും ഇടവുമുണ്ടാകും, അതിന്റെ ഗുണഭോക്താക്കളും. സാങ്കേതിക വിദ്യ എത്രതന്നെ വികസിച്ചാലും, ഈ കാലവും ഇടവും ഗുണഭോക്താക്കളും പങ്കുവെക്കേണ്ട ധാര്‍മികവും സദാചാരപരവുമായ ചില സുസ്ഥിര മൂല്യങ്ങള്‍ ഉണ്ടാകും. അവ പരിരക്ഷിക്കപ്പെടുകയാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍ ഇവിടെയാണ് ചോര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
മൗലികമായും ചില ധര്‍മങ്ങളുണ്ട് ഇത്തരം മാധ്യമങ്ങള്‍ക്ക്. സുഗമവും ആയാസരഹിതവുമായ ആശയകൈമാറ്റമാണതിലൊന്ന്. സാമൂഹിക ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് വേറെയൊന്ന്. ഇവയുടെ അനന്തമായ സാധ്യതകളാണ് സോഷ്യല്‍ മീഡിയകള്‍ തുറന്നുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ധര്‍മങ്ങളാകട്ടെ മതം വിലക്കിയതല്ല, പ്രോത്സാഹിപ്പിച്ചതുമാണ്. സാമൂഹികത മതത്തിന്റെ മുഖ്യ പരിഗണനകളിലൊന്നാണ്. 
വിശ്വാസി ജാഗ്രത്താവേണ്ടത് ഈ വിനിമയോപാധികളുടെ ഉപയോഗത്തിലാണ്. നിഷിദ്ധങ്ങളുടെ വാതായനങ്ങള്‍ തുറന്നുകിടപ്പാണവിടം. പ്രലോഭനങ്ങളും പ്രകോപനങ്ങളുമായി പിശാചുക്കള്‍ പതിയിരിക്കുന്നു. 
തീര്‍ച്ചയായും നാം ഒരു പുനരാലോചന നടത്തണം, പിശാചിന്റെ കെണികളില്‍ അറിയാതെ നാം വീണുപോകുന്നുണ്ടോയെന്ന്. മറന്നുപോകരുത്, ദൈവത്തോടുള്ള ആരാധനകളില്‍ പോലും പരിധി വിടരുതെന്ന് കല്‍പിക്കപ്പെട്ടവരാണ് നാം. 
നവ സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് വലിയൊരു പഠനവിഷയമാണിന്ന്. ഒറ്റപ്പെടുന്ന, ഉള്‍വലിയുന്ന വ്യക്തികളെയാണ് ഈ മാധ്യമങ്ങള്‍ പലപ്പോഴും രൂപപ്പെടുത്തുന്നത്. 
രണ്ടു പേര്‍ കണ്ടുമുട്ടുന്നു. മുഖപരിചയം ക് ചോദിച്ചു: നിങ്ങള്‍ ഫേസ്ബുക്കിലുണ്ടോ? ഇല്ലായെന്ന് മറുപടി. വാട്ട്‌സ്ആപ്പിലോ ട്വിറ്ററിലോ? ഇല്ലായെന്ന് തന്നെ മറുപടി. പിന്നെ എവിടെ വെച്ചാണ് ഈ പരിചയം? അപരന്‍ നിസ്സഹായതയോടെ മറുപടി നല്‍കി: 'മോനേ, നാളുകളേറെയായി ഞാന്‍ മോന്റെ അയല്‍വാസിയാണ്.' തൊട്ടയല്‍വാസി മരിച്ചത് ഗള്‍ഫിലെ സുഹൃത്തിന്റെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തി വീടുയരുംമുമ്പേ മതിലുയരുന്നതിനെ കുറിച്ച് കവി വേവലാതിപ്പെടുന്നുണ്ട്. ഇവിടെ ഇലക്‌ട്രോണിക് മതിലുകളാണ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്.
നമ്മുടെ വീടകങ്ങളിലെ ബന്ധങ്ങളിലും സാരമായി ബാധിച്ചിട്ടുണ്ട് ഈ മാധ്യമങ്ങളുടെ ഉപയോഗം.
ഒരേ കട്ടിലില്‍ അടുത്തു കിടക്കുന്ന ഭര്‍ത്താവിനോട് 'വല്ലാത്ത ചൂട്! ഒന്ന് നീങ്ങിക്കിടക്കൂ മനുഷ്യാ' എന്ന് വാട്ട്‌സ്ആപ്പില്‍ മെസ്സേജ് ചെയ്യുന്ന ഒരു തമാശ വായിച്ചതോര്‍ക്കുന്നു. നേര്‍ക്കുനേരെ പറഞ്ഞാല്‍ ഭര്‍ത്താവ് മൈന്‍ഡ് ചെയ്യില്ലെന്നും ഏത് പാതിരാത്രിയിലും മെസ്സേജ് അലര്‍ട്ട് കിട്ടിയാല്‍ ചാടിയെഴുന്നേറ്റ് മെസേജ് നോക്കുമെന്ന ധ്വനിയുമിതിലുണ്ട്.'
അവധി ആഘോഷിക്കാന്‍ വരുന്ന മക്കളെയും പേരക്കുട്ടികളെയും ഡിറ്റക്റ്റര്‍ വെച്ച് പരിശോധിച്ച് മൊബൈല്‍ പിടിച്ചെടുത്ത് വീട്ടിലേക്ക് കടത്തിവിടുന്ന മുത്തശ്ശനും മുത്തശ്ശിയും ചിരിക്കു മാത്രമല്ല ചിന്തക്കും വക നല്‍കുന്നു. 
മക്കളോടും ഇണയോടുമെന്തെങ്കിലുമുരിയാടണമെങ്കില്‍ പോലും ഈ ഉപകരണങ്ങള്‍ വില്ലനാകുന്ന കാഴ്ചയാണെങ്ങും. 
സാമൂഹിക മാധ്യമങ്ങള്‍ അകലങ്ങളെ അടുപ്പിച്ചപ്പോള്‍ അടുത്തുള്ളവരെ അകറ്റിയെന്നതാണ് വസ്തുത. എല്ലാവരും അവരവരുടെ ലോകത്താണ്. എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ എത്ര അര്‍ഥപൂര്‍ണം!
ദാമ്പത്യ ബന്ധങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതില്‍,  പ്രണയക്കുരുക്കുകളില്‍ പെട്ട് ജീവിതം തുലഞ്ഞുപോകുന്നതില്‍ നവ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൗതുകത്തില്‍ തുടങ്ങിയത് കലാപത്തിലെത്തുന്ന പരിണതി. പ്രൊഫൈല്‍ പിക്ചറിലെ സുന്ദരിയുടെ ലാവണ്യത്തില്‍ മയങ്ങി, തേടിയെത്തുമ്പോള്‍ സ്വന്തം ഇണയെത്തന്നെ കണ്ട് ഇളിഭ്യരായവരും, മുതുക്കിളവന്മാരെ കണ്ട് മാറി നടന്നവരും കുറവല്ല. അശ്ലീല ദൃശ്യങ്ങള്‍ കൈമാറി പണവും മാനവും നഷ്ടപ്പെട്ടവരും സാമ്പത്തികമായി ചതിക്കപ്പെട്ടവരും ഏറെയുണ്ട്. 
രാവിലെ ഒന്നാമത്തെ പിരീഡില്‍ തന്നെ ഉറക്കം തൂങ്ങുന്ന വിദ്യാര്‍ഥിയോട് കാരണമന്വേഷിച്ചപ്പോള്‍ സഹപാഠിയാണ് ഉള്ളു തുറന്നത്. പത്തരയാകുമ്പോള്‍ കിടക്കണമെന്നാണത്രെ ഹോസ്റ്റല്‍ നിയമം. മുറിയിലെ വെളിച്ചമണയുമ്പോള്‍, പുതപ്പിനടിയില്‍ മൊബൈല്‍ തെളിയുന്നു. ഒരൊന്നര രണ്ടു മണി വരെ നീളും ഈ വെളിച്ചം. ദീര്‍ഘനേരം കണ്ണില്‍ പ്രകാശം തട്ടിയതിനാല്‍ ഉറങ്ങാനും കഴിയില്ല. ഒരുവിധം നേരം വെളുപ്പിച്ച് പിറ്റേന്ന് ക്ലാസ്സുകളിലെത്തുമ്പോള്‍ തലേന്നത്തെ ഉറക്കം സഭാമര്യാദകള്‍ ലംഘിച്ച് കടന്നുവരും. ഹോസ്റ്റലില്‍ മാത്രമല്ല, വീടകങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. 

തകരുന്ന ആത്മവിശ്വാസം 
അടുപ്പത്തിരിക്കുന്ന ചോറ്റു കലം പോലെയാണ് വാട്‌സ്ആപ്പെന്ന് പറയാറുണ്ട്. ഇടക്കിടെ നോക്കിയില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്. സ്വന്തമായി വല്ലതും പോസ്റ്റുകയോ, ഫോര്‍വേഡ് ചെയ്താലോ പറയുകയും വേണ്ട. ആകാംക്ഷ പരകോടിയിലെത്തും. എത്ര പേര്‍ ലൈക്കടിച്ചു, എത്ര കമന്റ്‌സ് വന്നുവെന്നറിയാന്‍. ലൈക്കുകള്‍ കുറഞ്ഞാല്‍ മനോവിഷമം. തന്നെ ആരും പരിഗണിക്കുന്നില്ലെന്ന തോന്നല്‍. കൂടുതല്‍ കൈയടി കിട്ടാന്‍ സാഹസങ്ങള്‍ കാട്ടി ജീവിതം പൊലിഞ്ഞവര്‍ നിരവധി. ലൈക്കുകള്‍ കുറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയവര്‍ വേറെ. സത്യത്തില്‍, മറ്റുള്ളവര്‍ തന്നെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ആധി തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തിന്റെ അടയാളമാണ്. മനുഷ്യന് സ്വയം വിശ്വാസം നഷ്ടമായാല്‍ പിന്നെ എങ്ങനെ ദുര്‍ബലനാകാതിരിക്കും? 

സ്വകാര്യത വിനഷ്ടമാവുവോള്‍ 
വലിയ ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിന് ചെന്നതാണയാള്‍. സര്‍ട്ടിഫിക്കറ്റുകളുടെ ഭാണ്ഡങ്ങളാണ് കൈമുതല്‍. അഭിമുഖത്തില്‍ നല്ല പെര്‍ഫോമന്‍സായിരുന്നുവെന്നാണ് വിലയിരുത്തിയത്. എങ്കിലും ജോലി ലഭിച്ചില്ല. കാരണം തേടിയപ്പോള്‍, ടിയാന്റെ ഫേസ്ബുക്ക് പേജും നവമാധ്യമങ്ങളിലെ ഇടപെടലുകളും കമ്പനി നിരീക്ഷിച്ചിരുന്നുവത്രെ!. എല്ലാറ്റിലും ഒരു നെഗറ്റീവ് അപ്രോച്ച്, അധിക സമയവും ഈ മാധ്യമങ്ങളുടെ കൂടെ, ജീവിതത്തെക്കുറിച്ച് തന്നെ അലസന്‍. ഇത്തരമൊരാളെ കമ്പനിക്കാവശ്യമില്ലെന്നായിരുന്നു മറുപടി. നല്ല ഒരു ദീനീകുടുംബത്തില്‍നിന്ന് മകള്‍ക്ക് വന്ന വിവാഹാലോചന നിരസിക്കാന്‍ പിതാവ് കാരണം പറഞ്ഞത് പയ്യന്റെ ഫേസ്ബുക്ക് കോപ്രായങ്ങളായിരുന്നു. 
എല്ലാവരും സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരിടമാണ് സോഷ്യല്‍ മീഡിയകള്‍. നാം അറിഞ്ഞോ അറിയാതെയോ വിവസ്ത്രരാക്കപ്പെടുകയാണ്. കുറഞ്ഞ ചെലവില്‍ നെറ്റും, ചെലവൊന്നുമില്ലാതെ (നമ്മുടെ ധാരണയില്‍) ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ്ആപ്പുമൊക്കെ ലഭ്യമാവുമ്പോള്‍ അത്ഭുതം കൂറാറുണ്ട് പലരും. യഥാര്‍ഥത്തില്‍ നമ്മെ (സ്വകാര്യ വിവരങ്ങളെ) വില്‍ക്കുന്നതിന്റെ പ്രത്യുപകാരം മാത്രമാണത്. ഏതെങ്കിലും ഒരു മെഷീനെ കുറിച്ച് സെര്‍ച്ച് ചെയ്താല്‍ മതി, പിന്നെ നിരന്തരം അത്തരം മെഷീനുകളുടെ പരസ്യം വന്നുകൊണ്ടേയിരിക്കും. അന്വേഷണം ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചായാല്‍ പിന്നെ വരുന്ന സന്ദേശങ്ങളൊക്കെയും അതു തന്നെയാവും. എങ്ങനെയവര്‍ നമ്മുടെ താല്‍പര്യങ്ങളറിഞ്ഞു എന്ന് ആശ്ചര്യപ്പെടുംമുമ്പ് എന്റെ സ്വകാര്യത എങ്ങനെ അവരിലെത്തിയെന്നാലോചിക്കുക. 
സോഷ്യല്‍ മീഡിയയിലെ വിശ്വാസി എങ്ങനെയായിക്കണം? 'ഇന്‍ഫര്‍മേഷന്‍ ഹൈവേ'യെന്നാണ് സോഷ്യല്‍ മീഡിയകളുടെ അപരനാമങ്ങളിലൊന്ന്. ഹൈവേ എന്ന പ്രയോഗം തീര്‍ച്ചയായും അര്‍ഥവത്താണ്. ഒരുപാടാളുകള്‍ കുടൂന്ന തെരുവില്‍ നില്‍ക്കുന്നവരെ പോലെയാണ് നമ്മള്‍. എല്ലാവരാലും നാം ശ്രദ്ധിക്കപ്പെടുന്നു. നാം വിനിമയം ചെയ്യുന്ന വാക്കുകളും പ്രസരിപ്പിക്കുന്ന ആശയങ്ങളും നിരീക്ഷണത്തിലാണ്. നമ്മുടെ ഹാവഭാവാദികളും ചേലും കോലവും ഒരായിരം കണ്ണുകളുടെ വലയത്തിലാണുള്ളത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വിശ്വാസി പാലിക്കേണ്ട ദീനീ മര്യാദകളെ കുറിച്ച ചോദ്യത്തിന്റെ മറുപടി വളരെ എളുപ്പമാണ്. ഒരു തെരുവില്‍ / കവലയില്‍ പാലിക്കേണ്ട മര്യാദകളേ സോഷ്യല്‍ മീഡിയയിലും നാം പാലിക്കേണ്ടതുള്ളു. 
തെരുവില്‍ നാം എന്തു പാലിക്കണമെന്ന് തിരുമേനി അരുളിയിട്ടുണ്ട്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്നും നിവേദനം. പ്രവാചകന്‍ (സ) അനുചരരോട് പറഞ്ഞു: 'വഴികളിലിരിക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കുക, അവര്‍ ചോദിച്ചു: 'ഞങ്ങള്‍ക്ക് സംസാരിക്കാനായി തെരുവില്‍ ഇരിക്കേണ്ടിവന്നാലോ?' തിരുമേനി പറഞ്ഞു: 'അനിവാര്യമായി വന്നാല്‍ നിങ്ങള്‍ക്ക് ഇരിക്കാം, എന്നാല്‍ തെരുവിന്റെ ധര്‍മങ്ങള്‍ (അവകാശങ്ങള്‍) പാലിക്കണം.' അവര്‍ ചോദിച്ചു: 'എന്താണ് തെരുവിന്റെ ധര്‍മങ്ങള്‍?' അവിടുന്ന് പ്രതിവചിച്ചു: 'ദൃഷ്ടി താഴ്ത്തുക. ഉപദ്രവങ്ങള്‍ (പ്രയാസങ്ങള്‍) തടയുക, സലാം മടക്കുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.' 
വിശദീകരണമാവശ്യമില്ലാത്ത വിധം സുവ്യക്തമാണീ പ്രവാചക വചനങ്ങള്‍. അനാവശ്യമായി കറങ്ങി നടക്കേണ്ടയിടമല്ല തെരുവുകള്‍. ആവശ്യത്തിനു മാത്രം വരേണ്ടയിടം. ഇതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയകളും. ആവശ്യത്തിനു മാത്രം വരേണ്ടയിടങ്ങളാണത്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്നാണ് പ്രധാനമായ പ്രവാചക നിര്‍ദേശങ്ങളിലൊന്ന്. ദൈവഭയത്താല്‍ കാഴ്ചയെ നിയന്ത്രിക്കുന്നവന് ഈമാനിന്റെ മാധുര്യം അനുഭവിക്കാനാവുമെന്ന് തിരുദൂതര്‍ (സ) പറയുന്നുണ്ട്. കൂട്ടത്തില്‍ മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാച് ആയുധമാക്കുന്ന ഉപാധിയാണ് കാഴ്ചയെന്നും അവിടുന്ന് ഉണര്‍ത്തുന്നു. കാഴ്ചകള്‍ പതറിപ്പോകുന്ന ഇടങ്ങളാണ് ഇന്റര്‍നെറ്റും അനുബന്ധ സംവിധാനങ്ങളും. 
സെര്‍ച്ച് ചെയ്യുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമല്ല വരുക. വഴിതെറ്റാന്‍ സാധ്യതയുള്ള ഒരു പാട് വിവരങ്ങള്‍ കടന്നുവരും. ദൃഷ്ടി താഴ്ത്താനും അടക്കാനുമുള്ള ദീനീബോധനം പ്രസക്തമാവുന്നത് ഇവിടെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍നിന്ന് കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയണം. ഒരുവന്റെ ഇസ്‌ലാം മേന്മയേറുന്നതും മനോഹരമാവുന്നതും തനിക്കാവശ്യമില്ലാത്തതിനെ ഒഴിവാക്കാന്‍ ശീലിക്കുമ്പോഴാണെന്ന് പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്. 
പലപ്പോഴും അശ്രദ്ധയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഗുരുതരമായ കാര്യമാണ് തന്റെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയെന്നത്. വീട്ടിനു പുറത്തിറങ്ങുമ്പോഴും അന്യരോട് ഇടപഴകുമ്പോഴും ദീനീചിട്ടകള്‍ പാലിക്കുന്നവര്‍ തങ്ങളുടെ സ്വകാര്യതയിലോ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലോ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളുടെ പാതയോരങ്ങളില്‍ പതിക്കുന്നത് ശ്രദ്ധിക്കാറില്ല. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പാലിക്കേണ്ട വസ്ത്രമര്യാദകളും ഹാവഭാവങ്ങളുമാണോ നമ്മുടേതെന്ന് നൂറുവട്ടം ആലോചിക്കണം. അയച്ചുപോയ മെസ്സേജുകളും ചിത്രങ്ങളും നിമിഷാര്‍ധത്തിലാണ് ഭൂഖണ്ഡങ്ങള്‍ താണ്ടുന്നത്. 'നമ്മുടെ വാട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളിലെ ആളുകളുടെ എല്ലാവരുടെയും മനോഘടന ഒരേ പോലെയല്ല. അഴുക്കുപുരണ്ട ഒരു മനസ്സു മതി നമ്മെ വഷളാക്കാന്‍. 
ഉപദ്രവങ്ങളെയും പ്രയാസങ്ങളെയും നീക്കം ചെയ്യലാണ് തെരുവില്‍ പാലിക്കേണ്ട ധര്‍മങ്ങളില്‍ സുപ്രധാനമായ മറ്റൊന്ന്. നിജഃസ്ഥിതിയറിയാതെ വാര്‍ത്തകള്‍ കൈമാറുന്നതിന്റെ ഗൗരവം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ വിവരകൈമാറ്റം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ക്ക് ഒരു കണക്കുമില്ല, സൃഷ്ടിക്കുന്ന ഉപദ്രവങ്ങള്‍ക്കും. കോഴിക്കോട്ടുകാരിയായ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയത് അവളെ കുറിച്ച് ഒരു ഹിന്ദു യുവാവിന്റെയൊപ്പം ഒളിച്ചോടിയെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിച്ചതിനാലായിരുന്നു. പലപ്പോഴും തങ്ങളുടെ മക്കളെ സൂക്ഷിച്ച് വളര്‍ത്തണമെന്ന ഉപദേശങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വേണ്ടിയാണ് ഈ വ്യാജം പ്രചരിപ്പിക്കുന്നത്. കൈയില്‍ കിട്ടിയതെല്ലാം ഷെയര്‍ ചെയ്യുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ! താനേതായാലും പറ്റിക്കപ്പെട്ടു, എന്നാല്‍ മറ്റുള്ളവരും അങ്ങനെ വഞ്ചിക്കപ്പെടട്ടേയെന്ന് തീരുമാനിക്കുന്ന മനസ്സ് ഇസ്‌ലാമികമല്ലായെന്ന് തീര്‍ച്ച. 
റസൂല്‍ (സ) പറഞ്ഞ ഒരു വാചകം വളരെ ഗൗരവത്തില്‍ നാം ഓര്‍ക്കണം; 'കേള്‍ക്കുന്നതൊക്കെയും പറഞ്ഞു നടക്കുകയെന്നത് മതി ഒരുവനെ പാപത്തിലാഴ്ത്താന്‍.' 'അവിടെ കേട്ടതും ഇവിടെ കേട്ടതും പറഞ്ഞു പരത്തല്ലേ' എന്ന് തിരുമേനി(സ) ഉണര്‍ത്തിയിട്ടുമുണ്ട്. ആളുകളെ ഉദ്ബുദ്ധരാക്കാന്‍ വ്യാജ ഹദീസുകളും കെട്ടുകഥകളും എഴുന്നള്ളിക്കുന്നവരും ഈ പറഞ്ഞതില്‍നിന്ന് ഭിന്നരല്ല.
മറ്റുള്ളവരുടെ വീഴ്ചകള്‍, നാക്കുപിഴകള്‍, സ്വകാര്യതയിലെ അബദ്ധങ്ങള്‍ ആഘോഷങ്ങളാക്കുന്നവര്‍ ഒട്ടും കുറവല്ല സോഷ്യല്‍ മീഡിയയില്‍. ട്രോളുകള്‍ പലതും സീമകള്‍ ലംഘിക്കുന്നത് വ്യക്തികളെ പരിഹസിക്കാനും ഇകഴ്ത്താനുമാണ്. 
പരദൂഷണവും പരിഹാസവും സാമൂഹിക മാധ്യമങ്ങളിലും വിലക്കപ്പെട്ടതു തന്നെയാണ്. പരദൂഷണം പറയുന്നവനും കേള്‍ക്കാന്‍ ചെവികൊടുക്കുന്നവനും കുറ്റത്തില്‍ പങ്കാളികളാണെന്നാണ് തിരുവചനം. സഹോദരന്റെ ശവം തിന്നുന്നവനെന്നാണ് ഖുര്‍ആന്‍ പരിഹസിക്കുന്നവനെ വിശേഷിപ്പിച്ചത്. നേര്‍ക്കുനേരെ പറയാന്‍ മടിക്കുന്ന വര്‍ത്തമാനങ്ങള്‍, ശ്ലീലാശ്ലീല ഭേദമില്ലാത്ത മൊഴികള്‍ വാട്ട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും യാതൊരു വകതിരിവുമില്ലാതെ പ്രസരണം ചെയ്യുന്നതിന്റെ യുക്തിയെന്താണ്? 'അപരന്റെ രഹസ്യങ്ങള്‍ പരതി നടക്കുന്നവന്റെ സ്വകാര്യതകളുടെ മറകളെ അല്ലാഹു ദേഭിക്കും. അവനെ സ്വകുടുംബത്തിന്റെ മുന്നില്‍ വഷളാക്കുകയും ചെയ്യും.' നബി (സ) യുടെ ഈ മുന്നറിയിപ്പ് മറന്നുപോകാതിരിക്കുക. 
തെരുവിന്റെ ധര്‍മങ്ങളില്‍ തിരുമേനി(സ) അനുശാസിച്ച മറ്റൊരു കാര്യം സലാം മടക്കലാണ്. സമാധാനം ആശംസിക്കുന്ന അഭിവാദ്യം മാത്രമല്ലയിത്, സമാധാനം പരത്തുക എന്ന ധ്വനി കൂടിയുണ്ട്. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് മനസ്സുകളെ മലിനപ്പെടുത്തുന്നവരും ഭീതി പരത്തി അശാന്തി നിറക്കുന്നവരും ഈ ദീനീചട്ടത്തിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവരത്രെ. നിപ വൈറസുമായി ബന്ധപ്പെട്ട് പരന്ന ഭീതി വരുത്തിയ വിനകള്‍ നാം ഇനിയും മറന്നുതുടങ്ങിയിട്ടില്ല. 
പ്രവാചകന്‍ (സ) പറയുന്നു: 'സത്യം തന്റെ പക്ഷത്തായിരിക്കെ തന്നെ തര്‍ക്കം വെടിഞ്ഞവന് സ്വര്‍ഗ പൂന്തോപ്പും തമാശക്കു പോലും നുണ പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യവും സ്വഭാവം നന്നാക്കിയവന് സ്വര്‍ഗത്തിന്റെ മേലാപ്പും കിട്ടാന്‍ ഞാന്‍ ഗ്യാരണ്ടി നില്‍ക്കും.' 
എങ്ങനെ സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശമാണ് തെരുവിന്റെ ധര്‍മങ്ങളില്‍ അവസാനത്തേതായി തിരുമേനി (സ) പറഞ്ഞുവെച്ചത്; നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക. വിശ്വാസി സമൂഹത്തിന്റെ നിലനില്‍പിന്റെ ന്യായമായാണ് വിശുദ്ധ ഖുര്‍ആന്‍ ഈ ദൗത്യത്തെ നിര്‍വചിച്ചത്. നന്മകള്‍ പ്രസരിപ്പിക്കുകയും തിന്മകള്‍ വിലക്കുകയും ചെയ്യുന്ന വേദികളാവണം ഈ മാധ്യമയിടങ്ങള്‍. നന്മയിലേക്ക് ക്ഷണിക്കുന്നവന് അത് ആചരിക്കുന്നവന്റെ പ്രതിഫലം കൂടി ലഭിക്കുമെന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. 
ഒരുവന്‍ തന്റെ ഭവനത്തില്‍നിന്ന് പുറത്തിറങ്ങി ഒരു നുണ പറയുന്നു. ആ നുണ ചക്രവാളങ്ങളെ ഭേദിച്ചു പരക്കുന്ന ഒരു കാലത്തെ കുറിച്ച് റസൂലുല്ലാഹി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിക്കും, ആ കാലത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ചെയ്ത കര്‍മത്തിന്റെയും അതിന്റെ പ്രതിഫലനങ്ങളുടെയും ഫലം റബ്ബ് രേഖപ്പെടുത്തുന്നുവെന്നും നാമത് അനുഭവിക്കേണ്ടിവരുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓര്‍ക്കുക, സ്വകാര്യത എന്നൊന്ന് നമുക്കില്ല. തനിച്ചിരിക്കാന്‍ പോലും നാലു പേരുടെ സാന്നിധ്യമുണ്ടാവണമെന്നാണ് ദീനിന്റെ പാഠം. അല്ലാഹുവും ഇരുപാര്‍ശ്വങ്ങളിലെ മലക്കുകളും, പോരാത്തതിന് വഴിതെറ്റിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പിശാചും ഇവരുടെ അസാന്നിധ്യമുള്ള ഒരു ഇടവും നമ്മുടെ ജീവിതത്തിലില്ല. തികഞ്ഞ ജാഗ്രത വേണം.  ഖുര്‍ആന്റെ ഈ ഓര്‍മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം; ''തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (അന്നൂര്‍ 19).
''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (അല്‍ ഇസ്‌റാഅ് 36).(കെ.എം അഷ്‌റഫ്‌)

Sunday, October 2, 2022

ഹൈദരാബാദ്


തിളക്കം മങ്ങാത്ത ഒരുപാടു മുത്തുകൾ കോർത്തെടുത്ത മാല പോലെയൊരു നഗരം. ചരിത്രഗന്ധിയായ നടവഴികൾ, കാഴ്ചയുടെ വിരുന്നൊരുക്കുന്ന സ്മാരകങ്ങൾ, ആൾക്കൂട്ടമൊഴുകുന്ന തെരുവുകൾ, രുചികേന്ദ്രങ്ങൾ, പാർക്കുകൾ, ഐടി കേന്ദ്രങ്ങൾ...ഇവിടെയില്ലാത്ത അനുഭവങ്ങളില്ല. വന്നെത്തുന്ന ഏതൊരു സഞ്ചാരിയെയും തന്റെ ആകർഷണവലയത്തിൽ ചേർത്തു പിടിക്കുന്നു, നൈസാമിന്റെ ഹൈദരാബാദ്. മുത്തുകളുടെ നഗരം.
പറഞ്ഞു തീരാത്ത വിശേഷങ്ങളും കണ്ടു തീരാത്ത കാഴ്ചകളും എത്രയറിഞ്ഞാലും മതിവരാത്ത രുചികളുമുള്ള ഈ നഗരത്തിന്റെ പേരിനു പിന്നിലുമുണ്ടൊരു കൗതുകം. വാമൊഴിയായ് തലമുറകൾ പിന്നിട്ട കഥയാണ്. ഭരണാധികാരിയായിരുന്ന സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ ത ന്റെ സദസ്സിലെ നർത്തകിയായിരുന്ന ഭാഗ്‌മതിയുമായി പ്രണയത്തിലായി.അവരോടുള്ള സ്നേഹസൂചകമായി ഭാഗ്യനഗർ എന്ന പുതിയൊരു നഗരം പണിതു. പിന്നീട് ഭാഗ്‌മതി ‘ഹൈദർ മഹൽ’ എന്ന പേരിലറിയപ്പെട്ടുവെന്നും നഗരത്തിന്റെ പേര് ‘ഹൈദരാബാദ്’ എന്നായി മാറിയെന്നുമാണ് കഥ. പ്രണയത്തിന്റെ പേരിൽ പണികഴിപ്പിക്കപ്പെട്ട നഗരമായതിനാലാവണം, വന്നെത്തുന്ന സഞ്ചാരികളെ തന്റെ ഹൃദയത്തോട് ചേർത്താണ് ഹൈദരാബാദ് സ്വീകരിക്കുന്നത്. അതിന്റെ മിടിപ്പുകൾ കഥകളായ്, കാഴ്ചകളായ് നഗരത്തിന്റെ പല കോണിലും കാണാം, കേൾക്കാം.

മുഗള്‍ ഭരണത്തിന്റെ പതനകാലത്ത് ഹൈദരാബാദ് ആസ്ഥാനമായി ക്രി. 1720ല്‍ നിലവില്‍ വന്ന ഭരണമാണ് നിസാമുല്‍ മുല്‍ക്ക് ഭരണകൂടം (ക്രി.1720-1948). ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് (1948ല്‍) നിസാം ഭരണം നിലച്ചത്. വജ്രഖനികളുടെ നാടിന്റെ ഉടമകളായ നിസാമുമാര്‍ ലോകത്തെ ഏററവും വലിയ സമ്പന്നരായിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ അടുത്ത സുഹൃത്ത് മീര്‍ സഹാബുദ്ദീന്‍ സിദ്ദീഖിയുടെ പുത്രന്‍ ഖമറുദ്ദീന്‍ സിദ്ദീഖിയാണ് നിസാം ഭരണകൂടത്തിന്റെ സ്ഥാപകന്‍. ഔറംഗസീബിന്റെ കാലത്താണ് ഹൈദരാബാദ് ഉള്‍പ്പെടുന്ന ഡെക്കാന്‍ പ്രദേശം മുഗള്‍ ഭരണത്തിന് കീഴില്‍ വന്നത്. പിന്നീട് വന്ന മുഗള്‍ ചക്രവര്‍ത്തി ഫാറൂഖ് സിയാര്‍ ഡക്കാനെ ആറു പ്രവിശ്യകളാക്കി അവയുടെ അധികാരം ഖമറുദ്ദീന്‍ സിദ്ദീഖിക്ക് നല്‍കി. നിസാമുല്‍ മുല്‍ക്ക് എന്ന പദവി നല്‍കിയതും ഫാറൂഖ് തന്നെ. ഇതില്‍ പല പ്രവിശ്യകളും പിന്നീട് മറാത്താ ശക്തികള്‍ പിടിച്ചടക്കിയെങ്കിലും ഹൈദരാബാദ് സിദ്ദീഖിയുടെ കൈയില്‍ ഭദ്രമായി. മുഗള്‍ ഭരണം ക്ഷയിക്കുകയും നാട്ടില്‍ അരാജകത്വം പടരുകയും ചെയ്തപ്പോള്‍ സിദ്ദീഖി ഹൈദരാബാദിനെ സ്വതന്ത്ര പ്രവിശ്യയാക്കി. അങ്ങനെ 1720ല്‍ നിസാം എന്ന പദവിയോടെയും ആസഫ്ജാ എന്ന കുടുംബപ്പേരോടെയും സിദ്ദീഖി പുതിയ ഭരണകൂടം സ്ഥാപിക്കുകയായിരുന്നു.
ചാർമിനാർ
ഹൈദരാബാദിന്റെ മുഖമുദ്രയാണ് ചാർമിനാർ. നഗരജീവിതത്തിന്റെ എല്ലാ തിരക്കും നെ‍ഞ്ചിലേറ്റുന്ന ഓൾഡ് സിറ്റിയിൽ നിലകൊള്ളുന്ന ചരിത്ര സ്മാരകം. നാലു ഭാഗത്തു നിന്നും ഇവിടേയ്ക്കെത്തുന്ന റോഡുകളുണ്ട്. വശങ്ങളിലായ് നൂറുകണക്കിനു കടകളുണ്ട്. പല ദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും. തേടിയെത്തുന്നവർക്ക് വഴി തെറ്റില്ല; ദൂരെ നിന്നേ കാണാം തലയുയർത്തി നിൽക്കുന്ന നാലു മിനാരങ്ങൾ. ‘നാലു മിനാരങ്ങളുള്ള പള്ളി’ എന്നാണ് ചാർമിനാറിന്റെ അർഥം. (മിനാരം– സാധാരണ മുസ്‌ലിം മസ്ജിദുകൾക്ക് മുകളിൽ കാണാറുള്ള വലിയ കമാനം). ജനജീവിതം ദുസ്സഹമാക്കി നഗരത്തിൽ വ്യാപിച്ച പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഇതു നിർമിച്ചത്.നഗരത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ആദ്യത്തെ സന്ദർശന പോയിന്റും ചാർമിനാറാണ്. പൗരാണിക ശിൽപകലയുടെ ചാതുര്യം ഇവിടെ അടുത്തുകാണാം. 149 പടികൾ കയറിയാൽ മുകളിലെത്തും. ഒരാൾക്കു മാത്രം കയറാവുന്ന ഇടുങ്ങിയ പടവുകളിലൂടെ മുകളിലേക്കു കയറുമ്പോഴാണ് ചാർമിനാറിന്റെ യഥാർഥ വലുപ്പം മനസ്സിലാവുക. ഇവിടെ നിന്നു നോക്കുമ്പോൾ തിക്കിത്തിരക്കിയോടുന്ന പഴയ പട്ടണത്തിന്റെ കാഴ്ച മനോഹരമാണ്.
മക്കാ മസ്ജിദ്
ചാർമിനാറിനോട് ചേർന്ന്, ഓൾഡ് സിറ്റിയുടെ ഹൃദയത്തിലായാണ് പ്രശസ്തമായ മക്കാ മസ്ജിദ്. ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം ആരാധനാലയമാണിത്. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ തുടക്കമിട്ട മസ്ജിദിന്റെ നിർമാണം പൂർത്തിയായത് ഔറംഗസേബിന്റെ കാലത്താണ്. മക്കയിൽ നിന്നുകൊണ്ടു വന്ന മണ്ണുപയോഗിച്ച് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടാണ് മസ്ജിദ് നിർമിച്ചതെന്നു പറയപ്പെടുന്നു. അങ്ങനെയാണ് ‘മക്കാ മസ്ജിദ്’ എന്ന പേരു വന്നതും.ആരാധനാലയം എന്നതിലുപരി വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മ ക്കാ മസ്ജിദ്. മസ്ജിന്റെ വിശാലമായ മുറ്റം നഗരത്തിരക്കുകളിൽ നിന്ന് സഞ്ചാരികളെ ഒളിപ്പിച്ചു നിർത്തുന്നു. നിർമാണ വൈദഗ്ധ്യവും പ്രാർഥനയ്ക്ക് മുൻപ് അംഗശുദ്ധി വരുത്താനുള്ള കുളവുമെല്ലാം മസ്ജിദിന്റെ സവിശേഷതകളാണ്. കല്ലു പതിച്ച മുറ്റത്തിന്റെ തണുപ്പ്, പറന്നിറങ്ങുന്ന ആയിരക്കണക്കിനു പ്രാവുകൾ, പശ്ചാത്തലത്തിലെ ചാർമിനാർ... വൈകുന്നേരങ്ങളിലെ മക്കാ മസ്ജിദിന്റെ ജീവൻ അടുത്തറിയുക തന്നെ വേണം.
ചൗ മഹല്ലാ പാലസ്
ഓൾഡ് സിറ്റി പ്രദേശത്തു തന്നെയാണ് പ്രശസ്തമായ ചൗമഹല്ലാ കൊട്ടാരവുള്ളത്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമഹല്ല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ‘നാലു കൊട്ടാരങ്ങൾ’ എന്നർഥം വരുന്ന ‘ചാർ മഹല്ലത്ത്’ എന്ന ഉറുദു വാക്കിൽ നിന്നാണ് കൊട്ടാരത്തിനു ഈ പേരു വന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമാണം.
വിശാലമായ അങ്കണങ്ങളാണ് ചൗമഹല്ലയുടെ ഏറ്റവും വലിയ സവിശേഷത. ഇരുവശത്തുമായി പരന്നു കിടക്കുന്ന കൊട്ടാരം, വിശാലമായ മുറികൾ, നടുവിൽ തണൽമരങ്ങൾ നിറഞ്ഞ വലിയ മുറ്റം, അവിടെയൊരുക്കിയ ഇരിപ്പിടങ്ങൾ...കയറിച്ചെല്ലുന്ന ഏതൊരാൾക്കും കൊട്ടാരത്തോട് ഒരിഷ്ടം തോന്നും. അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്നിയത് മഹൽ, അഫ്സൽ മഹൽ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ചൗമഹല്ലയുള്ളത്.
കാഴ്ചകളിലെ ഏറ്റവും വലിയ സവിശേഷത ഇവിടെ സൂക്ഷിച്ചിരിക്കുന്ന കാറുകളാണ്. വെറും കാറുകളല്ല, ലോകത്തെ കൊതിപ്പിച്ച ആഡംബര കാറുകൾ. 1906ലെ നേപിയർ ടൈപ്, 1912ൽ പുറത്തിറങ്ങിയ റോൾസ് റോയ്സ്, 1934ൽ പുറത്തിറങ്ങിയ ഫോർഡ് ടൂറർ...തുടങ്ങി വാഹനപ്രേമികളായിരുന്ന നൈസാമുമാരുടെ കാറുകളെല്ലാം പുതുപുത്തനായി ഇപ്പോഴും ഇവിടെയുണ്ട്. ഓടിക്കാനല്ല, സന്ദർശകർക്ക് കാണാനായാണെന്നു മാത്രം.
സാലർജംഗ് മ്യൂസിയം
രാജ്യത്തെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ് ഹൈദരാബാദിലെ സാലർജംഗ്. ചാർമിനാറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ചരിത്രപ്രധാനമായ പല കാഴ്ചകളും കാലത്തിന്റെ മങ്ങലേൽക്കാതെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഹൈദരാബാദിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ഇതിനെക്കാൾ നല്ലൊരിടമില്ല എന്നു തന്നെ പറയാം. നവാബുമാരായിരുന്ന സാല ർജംഗ് കുടുംബം കൈമാറിയ പുരാവസ്തുക്കളാണ് ഇവിടെയുള്ളതിലേറെയും. കാർപ്പെറ്റുകൾ, ശിൽപ്പങ്ങൾ, പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾ, ഫർണിച്ചറുകൾ... എന്നിങ്ങനെ എ ഡി ഒന്നാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന കാഴ്ചകൾ വരെ ഇവിടെ കാണാം. 
ഹുസൈൻ സാഗർ തടാകം
ഹൈദരാബാദിന്റെ വൈകുന്നേരങ്ങളെ സജീവമാക്കുന്നയിടമാണ് പ്രശസ്തമായ ഹുസൈൻ സാഗർ തടാകം. നഗരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നുകൂടിയാണ് ചാർമിനാറിൽ നിന്ന് പത്തുകിലോമീറ്റർ മാറിയുള്ള ഈ തടാകം. ഇതിനടുത്തായാണ് സെക്രട്ടേറിയറ്റും എൻടിആർ പൂന്തോട്ടവുമെല്ലാം. 1562ൽ ഹസ്രത്ത് ഹുസൈൻ ഷായാണ് മൂസി നദിക്ക് അനുബന്ധമായി ഈ തടാകം പണികഴിപ്പിച്ചത്. നഗരം നേരിട്ടിരുന്ന ജലക്ഷാമത്തിനു പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. തന്റെ സൗന്ദര്യം കൊണ്ട് സഞ്ചാരികളുടെയും നാടിന്റെയും മനംകവർന്ന തടാകം ഇന്നു പക്ഷേ മലിനീകരിക്കപ്പെട്ട് മരണത്തിന്റെ വക്കിലെത്തി നിൽക്കുന്നു.തടാകത്തിന്റെ നടുവിലായി ഒറ്റക്കല്ലിൽ തീർത്ത ബുദ്ധപ്രതിമയുണ്ട്. 1992ലാണ് ഇ തിവിടെ സ്ഥാപിച്ചത്. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും ബുദ്ധപ്രതിമാ സന്ദർശനവുമെല്ലാം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാവും. ഇതിനോടു ചേർന്നുള്ള ലുംബിനി പാർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. കുട്ടികൾക്കായുള്ള കളിയിടങ്ങളും മൈതാ നങ്ങളും ഫൂഡ് കോർട്ടുമെല്ലാമുള്ള ലുംബിനി പാർക്ക്, കുടുംബസഞ്ചാരികളുടെ കേന്ദ്രമാണ്. രണ്ടായിരം പേരെ ഉൾക്കൊള്ളാവുന്ന രാജ്യത്തെ ആദ്യ ലേസർ ഓഡിറ്റോറിയമുള്ളതും ലുംബിനി പാർക്കിലാണ്.
ബിർള മന്ദിർ
മാർബിളിൽ കൊത്തിയ വിസ്മയമെന്നാണ് ഹൈദരാബാദിലെ ബിർളാ ക്ഷേത്രം അറിയപ്പെടുന്നത്. ഹിൽ ഫോർട്ട് റോഡിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം കാണാനായി ജാതിമതഭേദമന്യേ സന്ദർശകരെത്തുന്നു. കുന്നിൻമുകളിലെ ഈ വെങ്കിടേശ്വരക്ഷേത്രം രാജസ്ഥാനിൽ നിന്നു കൊണ്ടുവന്ന വെള്ള മാർബിൾ മാത്രം ഉപയോഗിച്ചാണ് നിർമിച്ചത്. 1966ൽ തുടങ്ങിയ നിർമാണം പൂർത്തിയാവാൻ പത്തു വർഷമെടുത്തു. മഹദ് വചനങ്ങൾ രേഖപ്പെടുത്തിയുള്ള ക്ഷേത്ര ചുമരുകളും വിശാലമായ ക്ഷേത്രാങ്കണവുമെല്ലാം ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
ഗോൽക്കോണ്ട കോട്ട
ഹൈദരാബാദിലെ ഏറ്റവും വലിയ വിസ്മയമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗോൽക്കോണ്ട കോട്ട. നഗരത്തിൽ നിന്ന് പതിനൊന്നു കിലോമീറ്റർ മാറി നിലകൊള്ളുന്ന ഈ കോട്ട ഒരു കാലത്ത് ഖുത്തുബ് ഷാഹി രാജകുടുംബത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു.
പല കാലങ്ങളിലായി നിർമിക്കപ്പെട്ട കോട്ട അവസാനം നടന്ന യുദ്ധങ്ങളിൽ തകർന്നു. എങ്കിലും പ്രൗഡി മങ്ങാത്ത കാഴ്ചകൾ ഇപ്പോഴും ഇവിടെയുണ്ട്. മന്ത്രിമാരുടെ ഓഫിസ്, രത്നങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ, കുന്നിൻ മുകളിലെ പ്രധാന കെട്ടിടം, ക്ഷേത്രം, മസ്ജിദ് തുടങ്ങി കഴിഞ്ഞ കാലത്തിലേക്കു വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ കാണാം. ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. താഴെ കവാടത്തിൽ നിന്നു കൈ കൊട്ടിയാ ൽ അങ്ങ് മുകളിൽ വരെ പ്രതിധ്വനി കേൾക്കാം. വിശാലമായ കോട്ടയുടെ നടവഴികളും മുകളിൽ നിന്നുള്ള നഗരക്കാഴ്ചയുമെല്ലാം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഹൈദരാബാദ് അനുഭവങ്ങളാണ്.
ലാഡ് ബസാർ
നഗരത്തിന്റെ ഷോപ്പിങ് കേന്ദ്രമാണ് ചാർമിനാറിനോട് ചേർന്നുള്ള ലാഡ് ബ സാർ. വർണക്കാഴ്ചകളൊരുക്കുന്ന കുപ്പിവളകളും വസ്ത്രങ്ങളും ഒഴുകിനടക്കുന്ന സഞ്ചാരികളുമെല്ലാം ചേർന്ന് ഇവിടുത്തെ വൈകുന്നേരങ്ങളെ സജീവമാക്കുന്നു. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ ത ന്റെ മകളുടെ കല്യാണഷോപ്പിങ്ങിനായി നിർമിച്ചതാണ് ഈ തെരുവ് എന്നാണ് വാമൊഴിക്കഥ. ചാർമിനാറിനോട് ചേർന്ന്, ചൗമഹല്ലയിൽ നിന്നു വരുന്ന കാറ്റു കൊണ്ടു മിന്നിത്തിളങ്ങുന്ന വളകൾക്കും ആഭരണങ്ങൾക്കുമിടയിലൂടെ നടക്കുമ്പോൾ ഒരൽപ്പം രാജകീയതയൊക്കെ എല്ലാവർക്കും അനുഭവപ്പെടും.