നമ്പൂതിരി സമുദായത്തിലെ ആത്മീയ അധ്യക്ഷസ്‌ഥാനത്തുള്ള കുടുംബമായ ആഴ്വാഞ്ചേരി മനയുടെ കാരണവരാണ് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ അഥവാ ആഴ്‌വാഞ്ചേരി സമ്രാട്ട്. ബ്രാഹ്‌മണരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാനതീര്‍പ്പ് തമ്പ്രാക്കളുടേതായിരുന്നു. മതപരമായ കാര്യങ്ങളില്‍ പരമാധികാരിയുമായിരുന്നു.
കേരളത്തില്‍ ഭരണം നടത്തിയിരുന്ന നാടുവാഴികളെയെല്ലാം അരിയിട്ടു വാഴിച്ചിരുന്നതും ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരുടെ കിരീടധാരണംനടത്താനും കോഴിക്കോട് സാമൂതിരിയെയും അരിയിട്ടു വാഴിക്കാനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.
അധികാരകേന്ദ്രങ്ങളെയും ബ്രാഹ്‌മണരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. രാജശാസനകളെ ധിക്കരിക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ നമ്പൂതിരിമാരെ ശാസിയ്ക്കാനും ശിക്ഷിക്കാനുള്ള അധികാരവും തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല.
തമ്പ്രാക്കളെ ക്ഷണിക്കാത്ത വിശേഷ ചടങ്ങുകള്‍ കേരളത്തിലെ രാജകൊട്ടാരങ്ങളിലോ ബ്രാഹ്‌മണഗൃഹങ്ങളിലോ മുന്‍പ് ഉണ്ടായിരുന്നില്ല.
ആഴ്‌വാഞ്ചേരി സമ്രാട്ടിന്റെ ഉയര്‍ച്ച
ക്രിസ്ത്വബ്ദം 6-8 നൂറ്റാണ്ടുകളില്‍ കേരളത്തിലേയ്ക്കു് കുടിയറിയ നമ്പൂതിരിമാര്‍ 32 ഗ്രാമങ്ങളില്‍ കുടിയിരുന്നു് പരശുരാമന്റെ പേരില്‍ കേരളത്തില്‍ ആര്യ മതാധിപത്യവും ജാതി വ്യവസ്ഥയും സ്ഥാപിച്ചു. ഈ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ കുടിയിരുന്ന നമ്പൂതിരിമാരെ ശങ്കരാചാര്യരുടേതെന്നു് പറയുന്ന ജാതി നിര്‍ണയം എന്ന ഗ്രന്ഥത്തില്‍ പറയുന്നതു്പോലെ എട്ടു് ജാതികളായി ഉപജാതികളായി വിഭജിച്ചപ്പോള്‍ ആഢ്യബ്രാഹ്‌മണനും മുകളില്‍ ആത്മീയാചാര്യസ്ഥാനം നല്‍കിയാണു് തമ്പ്രാക്കളെ അവരോധിച്ചതു്. തമ്പ്രാക്കള്‍ (സമ്രാട്ട്), ആഢ്യന്‍, വിശിഷ്ട ബ്രാഹ്മണന്‍, സാമാന്യ ബ്രാഹ്മണന്‍, ജാതിമത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍ എന്നിങ്ങനെയാണു് നമ്പൂതിരിമാരെ ആഭിജാത്യക്രമത്തില്‍ പരശുരാമന്റെ പേരില്‍ ഉപജാതികളായി തിരിച്ചിട്ടുള്ളതു്. ബ്രാഹ്മണര്‍ക്കിടയിലെ തര്‍ക്കത്തില്‍ അവസാന വാക്കായിരുന്നു തമ്പ്രാക്കള്‍.
ഭദ്രാസനം (ഭദ്രസ്‌ഥാനം), സര്‍വ്വമാന്യം, ബ്രഹ്‌മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ് എന്നീ നാല് അധികാരസ്‌ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്കു് മാത്രമുള്ളതായിരുന്നു. ഈ നാല് പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാം പരമ്പരയാ വഹിക്കേണ്ടതും അവ യഥാവിധി അനുഷി്ഠക്കേണ്ടതും തമ്പ്രാക്കളുടെ കര്‍ത്തവ്യമാകുന്നു. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനകാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാന തീര്‍പ്പ് കല്പിക്കാനും തമ്പ്രാക്കള്‍ക്കാണധികാരം. മത, സാമുദായിക പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക വിവേചനാധികാരവുമുണ്ടായിരുന്നു കേരള ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടം തുടങ്ങുന്നതു് തമ്പ്രാക്കളുടെ പ്രതിഷ്‌ഠാപനത്തിലൂടെയാണ്.
തമ്പ്രാക്കള്‍ സ്ഥാനം സ്ഥിരമായി നിലനിന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയുടെയാണ്. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും അക്കാലത്ത് ഓരോ തമ്പ്രാക്കള്‍ ഉണ്ടായിരുന്നിരിക്കാം. ആഴ്‌വാഞ്ചേരിക്ക് പുറമെ കല്പകഞ്ചേരി തമ്പ്രാക്കള്‍, കുറുമാത്തൂര്‍ തമ്പ്രാക്കള്‍, അകവൂര്‍ തമ്പ്രാക്കള്‍ എന്നിങ്ങനെ തമ്പ്രാക്കള്‍ സ്ഥാനമുള്ള വേറെയും ബ്രാഹ്മണഗൃഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പന്നിയൂര്‍ ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കല്പകഞ്ചേരി തമ്പ്രാക്കള്‍ക്കു് ഒരുകാലത്തു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കുള്ള പ്രാധാന്യം ഉണ്ടായിരുന്നെന്നു് നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ടു്.അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്നു് പന്നിയൂര്‍അപ്രസക്തമായതോടെ കല്പകഞ്ചേരിയുടെ ഇതിഹാസം കടങ്കഥയായി.അംഗസംഖ്യകൊണ്ടു് ഏറ്റവും പ്രബലമായിരുന്ന പെരുവനം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്ന കിരാങ്ങാട്ടു് നമ്പൂതിരിപ്പാടിനു് കാലം പകര്‍ന്നാടിയപ്പോള്‍ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. (ഡോ എംജി ശശിഭൂഷണ്‍,ഭൂതകാലത്തെ വിചാരണചെയ്തതമ്പ്രാക്കള്‍,കലാകൗമുദി, 2011മാര്‍ച്ച് 6)
സ്വർണ്ണ മൃഗം, ആനക്കുട്ടിയല്ല പശുവാണെനും തമ്പ്രാക്കൾ തന്നെയായിരുന്നു ആ പശുവിനെ കെട്ടിയെടുപ്പിച്ചു കൊണ്ടുപോയിരുന്നതെന്നും ഒരു പാഠം ഐതിഹ്യമാലയിൽ കാണാം.സ്വർണ്ണപ്പശു പുല്ലു തിന്നുക മാത്രമല്ല ചാണകം ഇടുകയും ചെയ്തു എന്നും ഒരു പാഠഭേദം നിലവിലുണ്ട്. ഇത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മേൽ ദിവ്യത്വമാരോപിക്കാൻ കെട്ടിയുണ്ടാക്കിയ കഥയാണെന്നും ദിവ്യത്തത്തിന്റെ മറവിൽ ബ്രാഹ്മണാധിനിവേശത്തിന്റെ പിടിമുറുക്കാനുള്ള ശ്രമമായി കാണപ്പെടാറുണ്ട്. എന്നാൻ ഇത് വെറും കെട്ടുകഥയല്ലെന്നും സത്യമാണെന്നും വിശ്വസിക്കുന്നവരും ഉള്ളതായി പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ആതവനാട് എന്ന പ്രദേശത്തിന് ആ പേരുവന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴുംനാട്എന്നഅർഥത്തിലാണ്.പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണ കുടുംബങ്ങളിലൊന്നായിരുന്നു ആഴ്‌വാഞ്ചേരി. അതിൽ 32 എണ്ണം ഇപ്പോൾ കർണാടകയിലാണ്. ശുകപുരം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്നു ആഴ്‌വാഞ്ചേരിക്കാർ. മാറഞ്ചേരിയിൽ നിന്നാണു വർഷങ്ങൾക്കു മുൻമ്പ് ആതവനാട് എത്തുന്നത്. ഇവിടെ വന്നിട്ട് ഏഴു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകുമെന്നാണു പറയപ്പെടുന്നത്. ആഴ്‌വാഞ്ചേരി മനയ്ക്കൽ രാമൻ തമ്പ്രാക്കൾ എന്ന എ.ആർ. തമ്പ്രാക്കൾ ഈ പരമ്പരയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പദവി അലങ്കരിച്ചു വന്നിരുന്ന വ്യക്തിയാണ്. ഇദ്ദേഹം 2011 ഫെബ്രുവരി 18-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു.
എ. ആർ. തമ്പ്രാക്കളുടെ ഏകമകനായ കൃഷ്ണൻ തമ്പ്രാക്കൾ ആണ് ഇപ്പോഴത്തെ തമ്പ്രാക്കൾ. ഇദ്ദേഹം ജനിച്ചത് 1962-ലാണ്. ഒരു സംഗീതജ്ഞൻ കൂടിയായ ഇദ്ദേഹത്തിന് മഞ്ജിമ എന്ന ഒരു പെൺകുട്ടിയാണ്ള്ളത്. ആൺമക്കളില്ലാത്തതിനാൽ തമ്പ്രാക്കൾ എന്ന സ്ഥാനം ഇദ്ദേഹത്തിന്റെ കാലശേഷം നിന്നു പോയേക്കാം.ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളോട് പലരും ചോദിക്കാൻ തുടങ്ങി താങ്കളോടു കൂടി ആഴ്‍വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കുമോ? അതോ പുറത്തുനിന്നൊരാളെ ദത്തെടുക്കുമോ?
ചോദിക്കുന്നവരോടെല്ലാം അദ്ദേഹം ശാന്തനായി മറുപടി നൽകും .ഈ തറവാട് നിലനിൽക്കണം എന്നു കാലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കില്ല. വേണമെന്നാണു നിശ്ചയമെങ്കിൽ എങ്ങനെയെങ്കിലും കാലം നിലനിർത്തും. വേണ്ട എന്നാണെങ്കിൽ എന്നിൽ അവസാനിക്കും.
ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽ ആഭിജാത്യം തങ്ങൾക്കാണെന്ന് നമ്പൂതിരിമാർ വിശ്വസിച്ചുപോന്നു. നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. ചാതുർവർണ്ണ്യംഎന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി. രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മേല്‍ആചാരം, ധര്‍മം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് തമ്പ്രാക്കള്‍ക്ക് മാത്രമായിരുന്നു. കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിട്ട എത്രയെത്ര സംഭവങ്ങളുടെ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള മലപ്പുറത്തെ ആഴ്‌വാഞ്ചേരി മനയ്ക്കലിലെ അവസാന കണ്ണി രാമന്‍ തമ്പ്രാക്കള്‍ (എ. ആര്‍. തമ്പ്രാക്കള്‍-85) ഫിബ്രവരി 18ന് ലോകത്തോട് വിടപറഞ്ഞു. പൗരാണിക കാലത്ത് ആരംഭിച്ച് ആധുനികതയിലേക്ക് നീളുന്ന കേരള ചരിത്രത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു രാമന്‍ തമ്പ്രാക്കള്‍. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിതരീതി സമന്വയിച്ച് ജീവിച്ച മഹാപണ്ഡിതനും വിശ്വമാനവികതയുടെ പ്രചാരകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്.
രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ നടത്തിയ ഡോ. ഫ്രാന്‍സിസ് ബുക്കാനനും മലബാറിന്റെ ആത്മാവ് കണ്ടെത്തിയ വില്യം ലോഗനുമെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെപ്പറ്റി പറയുന്നുണ്ട്. ഒരുപക്ഷേ മധ്യകാലത്ത് യൂറോപ്യന്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന് തുല്യമായിരുന്നു കേരളത്തിലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. ഇവിടത്തെ രാജാക്കന്മാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിന്റെയുമെല്ലാം അവസാന വാക്ക് ആഴ്‌വാഞ്ചേരിതമ്പ്രാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരുനാവായ്ക്കടുത്തുള്ള ആതവനാട് ഗ്രാമത്തിലാണ് ആഴ്‌വാഞ്ചേരി മന. അവിടത്തെ മൂത്ത ആളാണ് തമ്പ്രാക്കള്‍. രാജാക്കന്മാര്‍ക്ക് നമ്പൂതിരിമാരെ ശിക്ഷിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍, അവരെ ശിക്ഷിക്കാന്‍ തമ്പ്രാക്കള്‍ക്ക് അധികാരമുണ്ടായിരുന്നതിനാല്‍ ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കരുതിയിരുന്നത്. തമ്പ്രാക്കള്‍ക്ക് ആ സ്ഥാനം നല്‍കിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. തലമുറകളായി ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ഓലക്കുട പിടിച്ചുനില്‍ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കേരള ബ്രാഹ്മണ സമൂഹത്തിന്റെ പ്രതീകമായി പല വിദേശികളും വരച്ചുകാട്ടിയിട്ടുണ്ട്.സാമൂതിരി, കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അവിട്ടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്‍ ആയതോടെ കിരീടധാരണം ഇല്ലാതായി. എന്നാല്‍, തിരുവിതാംകൂറിലെ മുറജപം, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭദാനം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശംസകള്‍ ആവശ്യമായിരുന്നു. മഹാരാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണം എടുത്ത് അതുകൊണ്ട് വലുതും ചെറുതുമായ നാണയങ്ങള്‍ ഉണ്ടാക്കി ദാനം ചെയ്യുന്ന ചടങ്ങാണ് തുലാപുരുഷദാനം. 'ഹിരണ്യഗര്‍ഭദാനം' അഥവാ പദ്മഗര്‍ഭദാനം എന്ന ചടങ്ങ് രാജാക്കന്മാരുടെ കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഹിരണ്യം എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് ഇവ അടങ്ങിയ പഞ്ചഗവ്യം പകുതിയോളം നിറയ്ക്കുന്നു. അതിനുശേഷം പൂജാവിധികളോടെ രാജാവ് അതിനകത്ത് ഇറങ്ങി അഞ്ചുപ്രാവശ്യം മുങ്ങുന്നു. പിന്നീട് പുറത്തുവരുന്ന രാജാവിനെ പുരോഹിതന്മാര്‍ 'കുലശേഖരപെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കല്‍ ഭദ്രദീപം കത്തിക്കലും പന്ത്രണ്ടാം ഭദ്രദീപത്തില്‍ മുറജപവും (മുറയ്ക്കുള്ള ജപം) അതിന്റെ അന്‍പത്തിയാറാം ദിവസം ലക്ഷദീപം കത്തിക്കലും തിരുവിതാംകൂറിന്റെ പ്രധാന ചടങ്ങായിരുന്നു. മുറജപത്തിന് മറ്റ് നമ്പൂതിരിമാര്‍ വേദജപത്തിന് വരുമ്പോള്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എത്തുന്നത് വിശിഷ്ടാതിഥിയായിട്ടാണ്. മുറജപത്തില്‍ എന്ത് അഭിപ്രായമുണ്ടായാലും തമ്പ്രാക്കളുടെ വാക്ക് അവസാന തീരുമാനമായിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്.(ഇതൊന്നും എന്റെ രചനയല്ല കടപ്പാടുകൾ)
No comments:
Post a Comment