Monday, September 26, 2022

എയിംസ്

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും മനസ്സിലാകണമെന്നില്ല. എയിംസ് എന്നു ചുരുക്കിപ്പറഞ്ഞാൽ ഏതൊരാൾക്കും മനസ്സിലാകും; ഇന്ത്യയ്ക്കകത്തും പുറത്തും. എയിംസ് ഒരു സ്വപ്നമായിരുന്നു. ആദ്യ നെഹ്റു മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന രാജ്കുമാരി അമൃത്കൗ‍ർ കണ്ട സ്വപ്നം. ജവഹർലാൽ നെഹ്റുവിന്റെ ഉറച്ച പിന്തുണയും അമൃത്കൗറിന്റെ നിരന്തര ശ്രമവും ഇല്ലായിരുന്നെങ്കിൽ എയിംസ് രൂപംകൊള്ളിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യചികിത്സാ, പഠന, ഗവേഷണ സ്ഥാപനമായി എയിംസ് മാറില്ലായിരുന്നു. ആ വലിയ ഉയരത്തിലേക്ക് എത്തിപ്പെട്ട എയിംസിന്റെ കഥ മനസ്സിലാക്കേണ്ടത് അനിവാര്യതയാകുന്നു. വിശേഷിച്ചും ‘എയിംസുകളുടെ’ പേരുമാറ്റാനുള്ള ശ്രമം അണിയറയിൽ പുരോഗമിക്കുമ്പോൾ.
എന്താണ് സംഭവിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹിയിലേതാണ്. ഇതിനെ ഡൽഹി എയിംസ് എന്നാണ് അറിയപ്പെടുന്നത്. നെഹ്റുവോ അന്നത്തെ സർക്കാരോ അതിനു സ്വന്തം പേരോ മറ്റാരുടെയെങ്കിലുമോ നൽകാതെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നു തന്നെ വിളിച്ചു. വർഷമിത്ര കഴിയുമ്പോൾ രാജ്യത്തെ എയിംസുകളുടെ എണ്ണം 23 ആയി. ഇവ ഓരോന്നും അതാതു സ്ഥല നാമം ചേർത്ത് എയിംസ് എന്നു തന്നെ തുടർന്നും അറിയപ്പെട്ടു പോന്നു.

ഇതിനു മാറ്റം വരുത്തണമെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചിടത്തു നിന്നാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. ഇതുപ്രകാരം, ഓരോ എയിംസിനും പ്രാദേശികമായ പ്രത്യേകതകളും സ്വഭാവവും കണക്കിലെടുത്ത് ചരിത്ര, സ്വാതന്ത്ര്യ സമര നായകരുടെ പേരുകൾ, ചരിത്രസ്മാരകങ്ങളുമായി ചേർത്തു പേരു നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ എയിംസുകളിൽനിന്നു തന്നെ പേരുകളുടെ പട്ടിക നൽകാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, ഓരോ സ്ഥാപനവും മൂന്നോ നാലോ പേരുകളും അവ നിർദേശിക്കാനുള്ള കാരണവും സഹിതം ആരോഗ്യമന്ത്രാലയത്തിനു മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പേരുകൾ അന്തിമമാക്കാനുള്ള നടപടികളിലേക്കു ആരോഗ്യമന്ത്രാലയം കടന്നതിനിടെയാണ് വിവാദം ഉയരുന്നത്.
ആ കത്തിലെ ന്യായങ്ങൾ
എയിംസിന്റെ പേരുമാറ്റാനുള്ള നീക്കത്തിൽ ഒരുവിഭാഗം സംഘടനകളും അക്കാദമിക് വിദഗ്ധരും തുടക്കം മുതലേ എതിർപ്പറിയിച്ചു. ഡൽഹി എയിംസിലെ ഫാക്കൽറ്റി അസോസിയേഷൻ നീക്കത്തിനെതിരെ കത്തും നൽകി. പേരുമാറുന്നതു എയിംസിന്റെ സ്വത്വം തന്നെ നഷ്ടപ്പെടുത്തുമെന്നാണ് അസോസിയേഷൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിലുള്ളത്.കത്തിൽ പറയുന്നത്: ‘ഒരു സ്ഥാപനത്തിന്റെ പേര് അതിന്റെ പെരുമയുമായി കൂടി ഇഴചേർന്നിരിക്കുന്നു. ഇതു മാറുന്നതു രാജ്യത്തിന് അകത്തും പുറത്തും എയിംസിനുള്ള പെരുമ നഷ്ടപ്പെടുത്തും. കേംബ്രിജ്, ഓക്സ്ഫഡ് എന്നിവയുടെ പേര് നൂറ്റാണ്ടുകളായി നിലനിർത്തുന്നതും ഇതേ കാരണം കൊണ്ടാണ്. ഇന്ത്യയിലും ലോകത്താകെയും പേരെടുത്ത ഐഐടികളും അതാതു സ്ഥലനാമംകൂടി ചേർത്താണ് അറിയപ്പെടുന്നത്. അവയുടെ ഒന്നും പേരുമാറ്റാൻ തീരുമാനമില്ല. ഐഐഎമ്മുകളുടെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആകട്ടെ വിജയകരമായ നൂറു വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിട്ടും ഇതിന്റെ പേരു മാറിയില്ല. കൽക്കട്ട, ബോംബെ, മദ്രാസ് സർവകലാശാലകളുടെ സ്ഥിതി നോക്കു. ആ നഗരത്തിന്റെ തന്നെ പേരുകൾ കൊൽക്കത്ത, മുംബൈ ചെന്നൈ എന്നിങ്ങനെ മാറിയിട്ടും സർവകലാശാലകൾ പഴയ പേരിൽ തുടരുന്നു.
എയിംസിലെ ‘ത്രിത്വം
1956–ൽ ഇന്ത്യയിൽ എംയിംസ് രൂപീകരിക്കുമ്പോൾ 3 ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്. രോഗിപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, ചികിത്സാഗവേഷണം. ഇതു മൂന്നും അഭിമാനകരമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്നതാണ് എയിംസിന്റെ പ്രത്യേകത. കോവിഡ് തീർത്ത വലിയ പ്രതിസന്ധിയിലും രാജ്യത്തിന് പിടിച്ചുനിൽക്കാൻ ബലമേകിയതു എയിംസ് നൽകിയ ദിശാബോധം കൊണ്ടുകൂടിയാണ്. ഏതെങ്കിലും തരത്തിൽ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതു നിരോധിച്ച് അവരുടെ പൂർണ സമർപ്പണം ഈ സ്ഥാപനത്തിലേക്കു മാത്രമാക്കി തുടക്കമിട്ടതാണ് ഡൽഹിയിലെ എയിംസ്. ഏഷ്യയിൽ തന്നെ ഇതൊരു പുതുമയായിരുന്നു. ഗുരു ശിഷ്യ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ അധ്യാപകരും വിദ്യാർഥികളും ഇവിടെ ക്യാംപസിനകത്തു തന്നെ താമസിച്ചു.
എയിംസിന്റെ ‘ജനനരഹസ്യം’

എയിംസ് ഉൾപ്പെടെ ഇന്ത്യയിലെ സകല വികസനവും സമീപകാലത്തുണ്ടായതാണോയെന്ന ചോദ്യം എല്ലായ്പ്പോഴും വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തുന്നതാണ്. ഇപ്പോഴുണ്ടാകുന്ന ഈ വാദങ്ങളെയെല്ലാം മറികടക്കുന്ന വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യയിൽ എയിംസ് രൂപംകൊണ്ടതെന്നതാണ് യാഥാർഥ്യം. സർക്കാർ നടത്തിയ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിൽ ജോസഫ് ഭോറെ അധ്യക്ഷനായ വികസന സമിതി, 1946ൽ തന്നെ മെഡിക്കൽ പിജി പഠനത്തിനായി വളരെ പ്രധാനപ്പെട്ടൊരു സ്ഥാപനം രാജ്യത്തു വേണമെന്ന നിർദേശിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയായ അമൃത് കൗറിന്റെ മുന്നിൽ എയിംസ് എന്ന വിഷയം എത്തുമ്പോൾ ഇതിനുള്ള ഫണ്ടായിരുന്നു പ്രതിസന്ധി. ഇക്കാര്യത്തിൽ ന്യൂസീലൻഡ് സർക്കാരിൽനിന്നു വലിയ തോതിൽ സാമ്പത്തിക പിന്തുണ നേടിയെടുക്കാൻ അവർക്കു കഴിഞ്ഞു. റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, ഫോർ ഫൗണ്ടേഷൻ, ഓസ്ട്രേലിയ, വെസ്റ്റ് ജർമനി, ഡച്ച് സർക്കാരുകൾ തുടങ്ങിയവരുടെയും സംഭാവനയും പിന്തുണയും എയിംസിന്റെ രൂപീകരണത്തിൽ പ്രധാനമായി. സ്വയംഭരണ സ്വഭാവം കൊണ്ടുവരികയും രാജ്യാന്തര മുഖം ഇതിനു സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് സർക്കാർ എയിംസിനു തുടക്കമിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു കൗതുകകരമായ കാര്യം എയിംസ് സ്ഥാപിക്കാൻ ആദ്യം പരിഗണിച്ച സ്ഥലം കൽക്കത്തയായിരുന്നുവെന്നതാണ്. ഇതിന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ബി.സി. റോയി അനുമതി നൽകാതെ വന്നതോടെയാണ് എയിംസ് ഡൽഹിയിലായത്.
പെരുമയിലേക്ക് അതിവേഗം
1956 തുടക്കമിട്ട് കേവലം 5 വർഷം കൊണ്ടു തന്നെ അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും മികച്ച സ്ഥാപനങ്ങൾക്കൊപ്പം ഡൽഹി എയിംസും പരിഗണിക്കപ്പെട്ടു. എയിംസിന്റെ രൂപീകരണത്തിൽ മാത്രമല്ല, അമൃത്കൗർ എത്രമാത്രം ആ സ്ഥാപനത്തോട് ഇഴുകിച്ചേർന്നിരുന്നുവെന്നു വ്യക്തമാകാൻ ഒരു കഥ കൂടിയുണ്ട്: ‘1963ൽ എയിംസിന്റെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കവേ, അവർ ഒരു പ്രഖ്യാപനം നടത്തി. ഷിംലയിലെ തന്റെ വസതി എയിംസിനു നൽകുന്നു. എയിംസിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമ കേന്ദ്രമായി ഉപയോഗിക്കാനും പിരിമുറുക്കം കുറയ്ക്കാനും ഇതു സഹായിക്കും.
എയിംസ് ‘പടർന്നപ്പോൾ
സവിശേഷ സ്വഭാവത്തോടെ സ്ഥാപിക്കപ്പെട്ട എയിംസിന് രാജ്യത്തിനു പകർപ്പുണ്ടാക്കാ‍ൻ പിന്നീടു വന്ന സർക്കാരുകൾ ധൈര്യപ്പെട്ടില്ല. ഇത് ഇന്ത്യയുടെ ആരോഗ്യ ചികിത്സാരംഗത്ത് എയിംസിന് വേറിട്ട സ്ഥാനം നൽകിയപ്പോൾ തന്നെ, എയിംസ് പോലെ തലപ്പൊക്കമുള്ളൊരു കേന്ദ്രമില്ലാതെ രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ വിഷമിച്ചു. 2003ൽ വാജ്‍പേയ് സർക്കാരാണ് ഈ പ്രതിസന്ധിക്കുള്ള പരിഹാരത്തിനു തുടക്കമിട്ടത്. 6 പിന്നാക്ക സംസ്ഥാനങ്ങളിൽ കൂടി എയിംസ് സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും വൈകാതെ അധികാരത്തിൽ നിന്നിറങ്ങി. പിന്നീട്, 2006ൽ യുപിഎ സർക്കാരാണ് പദ്ധതിക്ക് പുനരുജ്ജീവനം നൽകിയത്. രണ്ടു യുപിഎ സർക്കാരുകളുടെ കാലത്തായി 6 എയിംസുകൾ കൂടി ഏറെക്കുറെ പൂർത്തിയായതോടെ രാജ്യത്ത് ആകെ 7 എയിംസുകളായി. പിന്നീടു മോദി സർക്കാരിനു കീഴിൽ കൂടുതൽ എയിംസുകൾ പ്രഖ്യാപിക്കപ്പെട്ടു. 2015–2022 വരെ 16 എയിംസുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 10 ഇടങ്ങളിൽ മാത്രമാണ് എയിംസിന്റേതായ പ്രവർത്തനം ഭാഗികമായെങ്കിലും തുടങ്ങിയതെന്നതു മറ്റൊരു കാര്യം. പ്രവർത്തനം തുടങ്ങിയതും നിർമാണത്തിലിരിക്കുന്നതും പ്രഖ്യാപിച്ചതും അടക്കം ആകെ 23 എയിംസുകളായി രാജ്യത്ത്. അടുത്ത ഘട്ടത്തിൽ കേരളവും എയിംസ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ചികിത്സയും പ്രസിദ്ധം
മെഡിക്കൽ പഠനത്തിന്റെ ക്ഷേത്രമെന്നു വിളിക്കാവുന്ന എയിംസിലെ ചികിത്സ പ്രസിദ്ധമാണ്. അതിൽ തന്നെ ഡൽഹി എയിംസ് മെഡിക്കൽ കോളജുകളുടെ റാങ്കിങ്ങിൽ ഒന്നാമതുള്ള സ്ഥാപനമാണ്. പൊതുവേ റഫറൽ ആശുപത്രിയെന്ന നിലയിലാണ് എയിംസ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ റഫറലായി എത്തുന്നവർക്കും നേരിട്ട് ഒപി ചികിത്സ തേടി വരുന്നവർക്കും മു‍ൻകൂർ റജിസ്ട്രേഷൻ നിർബന്ധമാണ്. ഓഫ്‍ലൈൻ റജിസ്ട്രേഷനുള്ള ക്യൂവിൽ ആയിരങ്ങളുണ്ടാകുമെന്നതാണ് പല ദിവസങ്ങളിലെയും അനുഭവം. ors.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപ്പോയിൻമെന്റും എയിംസ് ഒപിയിലുണ്ട്. ഒപിഡി സമയം, ഡോക്ടർമാരുടെ സമയപരിമിതി എന്നിവ ആശ്രയിച്ചിരിക്കും ഫലം. ഡോക്ടറെ കാണാനാകാതെ നിരാശരായി എയിംസിന്റെ പരിസരത്തു ചുറ്റിത്തിരിയുന്ന നൂറുകണക്കിനു രോഗികളെയും അവരുടെ ബന്ധുക്കളെയും ഇവിടെ കാണാനാകും. അപൂർവമായ പല രോഗാവസ്ഥകളിലും ഇന്ത്യയിൽ അവസാന അഭയമായാണ് എയിംസ് കരുതപ്പെടുന്നത്. ഇന്ത്യയുടെ നാനാഭാഗങ്ങളി‍ൽ നിന്നു മാത്രമല്ല, ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇവിടേക്ക് രോഗികൾ എത്തുന്നു. ഇന്ദിര ഗാന്ധിക്ക് അംഗരക്ഷകരുടെ വെടിയേറ്റപ്പോൾ അംബാസിഡർ കാറിൽ എത്തിച്ചതു ഡൽഹി എയിംസിലേക്കായിരുന്നു. സ്ഥാപനകാലം മുതൽ പ്രധാനമന്ത്രിമാർ തുടങ്ങി പ്രമുഖരുടെ ചികിത്സ ആവശ്യങ്ങളിൽ എയിംസ് ഡൽഹിയുണ്ട്.
പേരുമാറ്റം ‘പടരുമ്പോൾ’

ബിജെപി സർക്കാരുകൾക്കു കീഴിൽ സ്ഥലനാമങ്ങളിൽ തുടങ്ങിയ പേരുമാറ്റമാണ് ഇപ്പോൾ സ്ഥാപനങ്ങളിലേക്കു പടർന്നിരിക്കുന്നത്. ബിജെപി സർക്കാരുകൾ പേരുമാറ്റം പതിവാക്കിയതോടെ, കിട്ടിയ സ്ഥലങ്ങളിൽ കോൺഗ്രസും മോശമാക്കിയില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡ് തന്നെ ഉദാഹരണം. ഇവിടെ, ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പേരിൽ മുൻ സർക്കാർ ആരംഭിച്ച 5 പദ്ധതികളുടെ പേരുകൾ കോൺഗ്രസ് സർക്കാർ പരിഷ്കരിച്ചു. രാജീവ് ഗാന്ധി, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ പ്രിയദർശിനി എന്നീ പേരുകൾ നൽകിയായിരുന്നു മാറ്റം.
കേന്ദ്രം ‘കേരളത്തിൽ’ മാറ്റുമ്പോൾ
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കറുടെ പേരിടുമെന്ന് 2020ൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നടത്തിയ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. ആക്കുളത്തുള്ള ഉദ്ഘാടനം ചെയ്യുന്ന ക്യാംപസിന് ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ’ എന്നാകും പേരെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതി.
നെഹ്റു തുഴഞ്ഞ വള്ളം
ഹർഷ് വർധന്റെ പ്രസ്താവന ഏറ്റുപിടിച്ച ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ നടത്തിയ പ്രസ്താവന കൂടുതൽ വിവാദങ്ങളും സൃഷ്ടിച്ചു. നെഹ്റു ഏതു വള്ളം തുഴഞ്ഞിട്ടാണു വള്ളംകളിക്കു നെഹ്റു ട്രോഫി എന്നു പേരിട്ടത് എന്നായിരുന്നു മുരളീധരന്റെ ചോദ്യം. വള്ളംകളി കണ്ട് ആവേശഭരിതനായ നെഹ്റു ചുണ്ടൻ വള്ളത്തിൽ കയറിയതും നെഹ്റുവിന്റെ ഒപ്പോടു കൂടിയ കപ്പാണു വള്ളംകളിയിൽ വിജയിക്കുന്നവർക്കു നൽകുന്നതെന്ന ചരിത്രം അറിയാത്തതിന്റെയും കുഴപ്പമാണിതെന്നായിരുന്നു കോൺഗ്രസിന്റെ തിരിച്ചടി.
ജെഎൻയുവും മാറുമോ
എയിംസ് പോലെ പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമം വഴി ഉന്നത വിദ്യാഭ്യാസ രംഗത്തു സ്ഥാപിക്കപ്പെട്ട ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയ്ക്കു (ജെഎൻയു) പേരുമാറ്റം വേണമെന്ന് ബിജെപി കേന്ദ്രങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പേരു നൽകുന്നതിനെക്കുറിച്ചു ചർച്ച നടക്കുകയാണെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞെങ്കിലും പിന്നീട് ഈ ദിശയിൽ വലിയ ചർച്ചകൾ വന്നില്ല. ഇതിനിടെ, ജെഎൻയുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിടണമെന്നു ബിജെപി എംപിയും പഞ്ചാബി ഗായകനുമായ ഹൻസ്‍ രാജ് ഹൻസ് പറഞ്ഞതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ജെഎൻയു ക്യാംപസിൽ നടന്ന ചടങ്ങിലായിരുന്നു പരാമർശം.

No comments:

Post a Comment